തൃശ്ശൂർ: കഴിഞ്ഞ ദിവസം തുറന്ന പാമ്പാടി നെഹ്റു ഫാർമസി കോളേജ് വീണ്ടും അനിശ്ചിതകാലത്തേക്ക് അടച്ചു. ഒരിടവേളയ്ക്കു ശേഷം തുറന്ന കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കോളേജ് അടച്ചതായി രക്ഷിതാക്കൾക്ക് അറിയിപ്പ് കിട്ടിയത്. ഇതോടെ ഇന്നത്തെ പി.ടി.എ എക്സിക്യൂട്ടീവ് യോഗവും അനിശ്ചിതത്വത്തിലായി.
നാല് വിദ്യാർത്ഥികളെ ക്ലാസിൽ കയറുന്നതിൽ നിന്ന് മാറ്റി നിർത്തണമെന്ന് കോളേജ് നിർദ്ദേശിച്ചതിനെത്തുടർന്നാണ് വിദ്യാർത്ഥികൾ പാമ്പാടി നെഹ്റു കോളേജിൽ ശക്തമായ പ്രതിഷേധം നടത്തിയത്. ഇതിനെത്തുടർന്ന് വിദ്യാർത്ഥികൾക്കെതിരെയുളള നടപടികൾ പിൻവലിച്ചെങ്കിലും സംഘർഷം ഭയന്നാണ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചത്. ഇത് സംബന്ധിച്ചുളള അറിയിപ്പ് രക്ഷിതാക്കൾക്ക് നൽകുകയും ചെയ്തു.
എന്നാൽ കോളേജിലെ നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത പി.ടി.എ എക്സിക്യുട്ടീവ് കമ്മറ്റി മീറ്റിങ്ങ് ഇതോടെ അനിശ്ചിതത്വത്തിലായി. മീറ്റിങ്ങ് എന്ന് നടക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതിനിടെ ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ലെന്നാരോപിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ തിങ്കളാഴ്ച മുതൽ കോളേജിനു മുന്നിൽ സമരം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊലീസ് നടപടി വൈകുന്നത് മാനേജ്മെന്റിനെ സഹായിക്കാനാണെന്നാണ് നെഹ്റു കോളജ് വിദ്യാർത്ഥികളുടെയും വിദ്യാർത്ഥി-യുവജന സംഘടനകളുടെയും നിലപാട്. എ.ബി.വി.പി, എ.ഐ.എസ്.എഫ്, കെ.എസ്.യു ഉൾപ്പെടെയുളള വിദ്യാർത്ഥി സംഘടനകളാണ് സമരം ശക്തമാക്കാനൊരുങ്ങുന്നത്.