തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റർ നിൽക്കുന്നത് ആന്റണി സർക്കാർ 1977 ൽ പതിച്ചു നൽകിയ ഭൂമിയിൽ . ഭൂമി നൽകിയത് എ കെ ജി സ്മാരകകമ്മിറ്റിക്ക് . . എല്ലാ രാഷ്ട്രീയക്കാർക്കും പ്രാപ്യമാകുന്ന വിധത്തിൽ പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കുകയെന്ന വാദമുയർത്തി ഭൂമി വാങ്ങിയെങ്കിലും ഒടുവിൽ സിപിഎമ്മിന്റെ പാർട്ടി ഓഫീസായാണ് ഇത് മാറിയത്
1977 ആഗസ്റ്റ് 20 ലെ സർക്കാർ ഉത്തരവ് പ്രകാരം 34.408 സെന്റ് ഭൂമിയാണ് എ കെ ജി സ്മാരക കമ്മിറ്റിക്ക് നൽകിയത് . അതേ വർഷം മെയ് 25 ന് സ്മാരക കമ്മിറ്റി സെക്രട്ടറി നൽകിയ അപേക്ഷയിന്മേലാണ് സർക്കാർ അനുമതി നൽകിയത് .പിന്നീട് സ്മാരക ട്രസ്റ്റുണ്ടാക്കി അതിന്റെ പേരിൽ 15 സെന്റ് ഭൂമി കൂടി സർവകലാശാലയിൽ നിന്ന് കൈവശപ്പെടുത്തി.
പിന്നീട് 1987 – 91 ലെ നായനാർ സർക്കാരിന്റെ കാലത്ത് ഭൂമിക്കും കെട്ടിടത്തിനും നികുതിയിളവും നൽകി . എട്ടുവർഷത്തെ മുൻ കാല പ്രാബല്യത്തോടെയാണ് നികുതിയിളവ് നൽകിയത് . പാർട്ടി നേതാക്കളുടെ താമസസ്ഥലമായും പാർട്ടി ആസ്ഥാനമായും ഉപയോഗിക്കുന്ന സ്ഥാപനം നിൽക്കുന്ന സ്ഥലത്തിനാണ് നികുതിയിളവ് നൽകിയിരിക്കുന്നത്.
നിലവിൽ സ്മാരക കമ്മിറ്റിയുടെ പേരിലാണോ ട്രസ്റ്റിന്റെ പേരിലാണോ ഭൂമിയെന്നത് ഇപ്പോഴും വ്യക്തമല്ല . ഇതിനെച്ചൊല്ലി നിരവധി വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഒടുവിൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയായിരുന്നു.