തൃശ്ശൂർ: ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാനുളള നീക്കത്തിൽ നിന്ന് പാമ്പാടി നെഹ്റു കോളേജ് പിൻമാറി. വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാവില്ലെന്ന് ഫാർമസി കോളേജ് പ്രിൻസിപ്പൽ രേഖാമൂലം ഉറപ്പു നൽകി. അതേസമയം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തുവെന്ന വാദം നെഹ്റു ഗ്രൂപ്പ് മാനേജ്മെന്റ് തളളി.
നെഹ്റു കോളേജിലെ ഫാർമസി വിഭാഗത്തിലെ നാലാം വർഷക്കാരായ നാല് വിദ്യാർത്ഥികൾക്കെതിരേയായിരുന്നു കോളേജ് പ്രതികാരനടപടിയെടുത്തത്. രേഖാമുലം സസ്പെൻഡ് ചെയ്തില്ലങ്കിലും ക്ലാസിൽ കയറാൻ ഇവരെ അനുവദിച്ചിരുന്നില്ല.
ഇതിനെതിരേ രാവിലെ മുതൽ എ.ബി.വി.പി, കെ.സ്.യു, എസ്.എഫ്.ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായെത്തി. ഇതിനിടെ ഫാർമസി കോളേജ് പ്രിൻസിപ്പലിനെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ ഉപരോധിച്ചു. ഇതോടെ അച്ചടക്ക നടപടിയെടുക്കില്ലെന്നും വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും പ്രിൻസിപ്പൽ ഉറപ്പ് നൽകി.
വിദ്യാർത്ഥികളുടെ മറ്റ് ആവശ്യങ്ങൾ നാളെ ചേരുന്ന പി.ടി.എ എക്സിക്യൂട്ടീവിൽ പരിഗണിക്കാമെന്നും കോളേജ് പ്രിൻസിപ്പാൾ രേഖാമൂലമുളള ഉറപ്പ് വിദ്യാർത്ഥികൾക്ക് കൈമാറി. നാളത്തെ പി.ടി.എ യോഗത്തിൽ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചില്ലങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.