തിരുവനന്തപുരം: എസ്എഫ്ഐയുടേയും ഡിവൈഎഫ്ഐയുടേയും പ്രസക്തി നഷ്ടമായതിനാൽ ഈ സംഘടനകൾ പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇരു സംഘടനകളുടെയും താത്വിക നിലപാടിനെ സാധൂകരിക്കുന്ന വിഷയമായിട്ടും സമരത്തെ വഞ്ചിക്കുന്ന നിലപാടാണ് രണ്ടു കൂട്ടരും സ്വീകരിച്ചത്.
ഒരു ഘട്ടത്തിലും സമര രംഗത്തെത്താൻ ഡിവൈഎഫ്ഐ തയ്യാറാകാത്തത് ആശ്ചര്യകരമാണ്. ഭരണവിലാസം സംഘടനയായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
സമരം വിജയിച്ചെന്ന് അവകാശപ്പെട്ട് പിൻമാറിയ എസ്എഫ്ഐ വീണ്ടും ചർച്ചക്ക് വന്ന് കരാറിൽ ഒപ്പിട്ടത് എന്തിനെന്ന് വ്യക്തമാക്കണം. കഴിഞ്ഞയാഴ്ച സമരം വിജയിച്ചെന്ന് പറഞ്ഞ എസ്എഫ്ഐ വീണ്ടും ചർച്ചക്കെത്തിയത് വിദ്യാർത്ഥികളെ പറ്റിക്കാനാണ്. പൊതുമുതൽ നശിപ്പിക്കപ്പെടാത്ത സമരമായിരുന്നു ലോ അക്കാദമിയിലേത്. അത് ഡിവൈഎഫ്ഐ സമര രംഗത്ത് വരാത്തതിനാൽ മാത്രമാണ് സാധിച്ചത്.
വിദ്യാർത്ഥി സംഘടനകളിലെ കരിങ്കാലികളായി എസ്എഫ്ഐ മാറി. ആദ്യ ഘട്ടം മുതൽ സമരത്തെ അവഗണിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എസ്എഫ്ഐയെ ഉപയോഗിച്ച് സമരം അട്ടിമറിക്കാനും സിൻഡിക്കേറ്റിനെ ഉപയോഗിച്ച് വിദ്യാർത്ഥികളെ കബളിപ്പിക്കാനും പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താനും സർക്കാർ ശ്രമിച്ചു. ഇത് ഒന്നും നടക്കാതായപ്പോഴാണ് അനുരഞ്ജനത്തിന് തയ്യാറായത്.
സമരകാലത്ത് സ്വീകരിച്ച നിലപാട് തുടരാൻ സിപിഐ തയ്യാറാകണം. സിപിഐയുടെ ആത്മാർത്ഥത തെളിയിക്കാനുള്ള അവസരമാണ് ഇനിയുള്ളത്. ഭൂമി കയ്യേറ്റത്തിൽ ലോ അക്കാദമി മാനേജ്മെന്റിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ റവന്യൂ വകുപ്പ് തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടി, ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.