തിരുവനന്തപുരം: കഴിഞ്ഞ 29 ദിവസമായി ലോ അക്കാദമി കാമ്പസിൽ നടന്നു വന്നിരുന്ന വിദ്യാർത്ഥിസമരം ഒത്തുതീർപ്പായി. വിദ്യാർത്ഥികൾ മുന്നോട്ടു വച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചതിനേത്തുടർന്നാണ് സമരം ഒത്തുതീർപ്പായത്. കാലാവധി നിശ്ചയിക്കാതെ പുതിയ പ്രിൻസിപ്പാളിനെ നിയമിക്കുമെന്നതുൾപ്പെടെ വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് ഒത്തുതീർപ്പിനു വഴി തെളിഞ്ഞത്. വിദ്യാഭ്യാസമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഒത്തുതീർപ്പുചർച്ചകൾ.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും പുതിയ പ്രിൻസിപ്പാളിനെ നിയമിക്കുക. തിങ്കളാഴ്ച്ച മുതൽ ക്ലാസ്സുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഉറപ്പിൽ നിന്നും മാനേജ്മെന്റ് പിന്മാറിയാൽ വിഷയത്തിൽ വിദ്യാഭ്യാസമന്ത്രിക്ക് ഇടപെടാമെന്നും വ്യവസ്ഥയുണ്ട്. മാനേജ്മെന്റിന്റെ തീരുമാനം വിദ്യാർത്ഥിസമരത്തിന്റെ വിജയമാണെന്ന് എ.ബി.വി.പി പറഞ്ഞു.
എസ്.എഫ്.ഐ ഒഴിച്ചുളള എല്ലാ വിദ്യാർത്ഥിസംഘടനകളും സമരരംഗത്തുണ്ടായിരുന്നു. സമരം ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷം സമരക്കാരോടു കൂടി ചേർന്ന എസ്.എഫ്.ഐ ഇടയ്ക്കുവച്ച് മാനേജ്മെന്റിന്റെ ഏകപക്ഷീയമായ നിലപാടുകൾക്കു വഴങ്ങി സമരം അവസാനിപ്പിച്ചു പിൻമാറുകയായിരുന്നു.
അക്കാദമി വളപ്പിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ്, കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.എൽ.എ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു വരികയായിരുന്നു. നേരത്തേ നിരാഹാരം അനുഷ്ഠിച്ചിരുന്ന ബി.ജെ.പി ദേശീയ നിർവ്വാഹകസമിതിയംഗം വി.മുരളീധരനെ ആരോഗ്യനില മോശമായതിനേത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ വിദ്യാർത്ഥിപ്രക്ഷോഭത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ അതിക്രമങ്ങളിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.പി. വാവയ്ക്കു കാഴ്ച്ചശക്തി നഷ്ടമാവുകയും, ഒരാൾ മരിക്കുകയും ചെയ്തിരുന്നു. പൊലീസ് നടത്തിയ അതിക്രമത്തിൽ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനടക്കം നിരവധിപ്പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശക്തമായി വന്ന പ്രക്ഷോഭം സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് പ്രശ്നപരിഹാരത്തിന് സംസ്ഥാനസർക്കാർ തയ്യാറായത്.