ന്യൂഡൽഹി : രോഹിങ്ക്യ മുസ്ളിം അഭയാർത്ഥികളെ ഉപയോഗിച്ച് ഇന്ത്യക്കെതിരെ ഭീകര പ്രവർത്തനം നടത്താൻ ലഷ്കർ കോപ്പു കൂട്ടുന്നതായി ഇന്റലിജൻസ് . ഇതിനെ തുടർന്ന് വിഷയം ഗൗരവമായി പരിഗണിക്കാൻ ഇന്ത്യ മ്യാൻമറിനോട് ആവശ്യപ്പെട്ടു .
കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ മ്യാൻമർ സുരക്ഷ ഉപദേഷ്ടാവ് യു താങ്ങ് തുന്നിനാണ് ഇന്ത്യ ഇത് സംബന്ധിച്ച വിവരം കൈമാറിയത്. ഇരു രാജ്യങ്ങൾക്കും ഇത് ഭീഷണിയുയർത്തുമെന്നും മേഖലയിലെ സമാധാനത്തെ തകർക്കുമെന്നും താങ്ങ് തുന്നിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റാഖിൻ സംസ്ഥാനത്ത് രോഹിങ്ക്യകൾക്കെതിരെ സർക്കാർ നടത്തുന്ന നീക്കങ്ങൾ ലഷ്കർ ഉപയോഗപ്പെടുത്തുമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത് . മാത്രമല്ല കശ്മീരിൽ നിന്ന് മാറി പുതിയ യുദ്ധമുഖം തുറക്കാനാണ് ഉദ്ദേശ്യം . ആദ്യം സേവന പ്രവർത്തനങ്ങളുമായി എത്തിയതിനു ശേഷം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയുക്തമായ മണ്ണൊരുക്കാനാണ് ലഷ്കർ ലക്ഷ്യമിടുന്നത് .
ഐ എസ് ഐയുടെ പിന്തുണയോടെയാണ് ലഷ്കർ ഭീകര പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത് .ഖാലിസ്ഥാൻ ഭീകരരേയും ഈ പദ്ധതിയുടെ ഭാഗമാക്കാനാണ് ഐഎസ് ഐയുടെ ശ്രമം . ത്രിപുര മണിപ്പൂർ സംസ്ഥാനങ്ങളിലെ വിഘടനവാദ ഗ്രൂപ്പുകളേയും കൂടെക്കൂട്ടും . ബ്ളീഡ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയ്ക്ക് ആയിരം ക്ഷതങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് എസ് ഐ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് .
പാക് വംശജനും രോഹിങ്ക്യ വിഭാഗത്തിൽ പെട്ട ആളുമായ മൗലാന അബ്ദുൾ കുഡ്ഡൂസ് നേതൃത്വം നൽകുന്ന ഭീകര സംഘടനയായ ഹർക്കത് ഉൾ ജിഹാദ് അൽ ഇസ്ളാമി അർക്കാന ( ഹുജി-എ) യെയാണ് ഇന്ത്യാവിരുദ്ധ നീക്കത്തിന് ഉപയോഗിക്കുന്നത് .ഇത് സംബന്ധിച്ച ചർച്ചകൾക്കായി കുഡ്ഡൂസും ഹാഫീസ് സയിദും കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു .