മലപ്പുറം: ജില്ലയിലെ തീരദേശ മേഖലയില്‍ സി.പി.എമ്മിന്റെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തമാകുന്നു. താനൂര്‍, പടിഞ്ഞാറേക്കര, കൂട്ടായി തുടങ്ങിയ ഭാഗങ്ങളില്‍ മാസങ്ങളായി തുടരുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തീവ്രവാദ സംഘടനയില്‍പ്പെട്ടവരെന്ന് സൂചന. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി തീരദേശ മേഖല വഴി വിദേശ രാഷ്ട്രങ്ങളില്‍ നിന്നുളള സഹായം കേരളത്തിലെത്തിക്കുകയാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം.
മാസങ്ങളായി തിരൂരിനു സമീപത്തെ തീരദേശ മേഖലയില്‍ വ്യാപക അക്രമമാണ് തുടരുന്നത്. ഇരയാകുന്നവരില്‍ ഏറെയും ബി.ജെ.പി, ആർ.എസ്.എസ് പ്രവര്‍ത്തകരും. തീരദേശ മേഖലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയുക വഴി ഭീകരവാദ പ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് ഇത്തരം സംഘങ്ങളെന്നാണ് പോലീസിനു ലഭിച്ച സൂചന. അതിനായി സി.പി.എമ്മുകാരുടെ കൂട്ടുപിടിച്ചാണ് അക്രമപരമ്പര. മുന്‍പ് ബേപ്പൂര്‍, മാറാട് പോലുളള തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ മാറാട് കലാപത്തിനു ശേഷം ഇവിടങ്ങളില്‍ സുരക്ഷയും പരിശോധനയുമെല്ലാം കര്‍ശനമാക്കിയതോടെയാണ് സംഘം മലപ്പുറം ജില്ലയിലെ തീരദേശ മേഖലകള്‍ കേന്ദ്രീകരിക്കുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ജില്ലയില്‍ വേരോട്ടം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരം സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. കേരളത്തില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏറെയും മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു. അത്തരത്തില്‍ ചില സംഘടനകളും ഇവിടെ രഹസ്യമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും അന്വേഷണ സംഘം കണക്കു കൂട്ടുന്നു. ഈ സംഘടനകള്‍ക്ക് ആയുധങ്ങളും പണവും തീരദേശ മേഖല വഴി എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതു തന്നെയാണ് അടുത്ത കാലത്തായി തീരദേശ മേഖലയിലെ വ്യാപക അക്രമങ്ങള്‍ക്കു പിന്നിലെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ഭീകരവാദ ആശയങ്ങളോട് എതിര്‍പ്പുളള സംഘടനകളെ ഭയപ്പെടുത്തി പലായനം ചെയ്യിക്കുകയാണ് അക്രമത്തിലൂടെ ഇവരുടെ ലക്ഷ്യമെന്നാണ് സൂചന.