ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം ഗുരുതരമായ അണുബാധ മൂലമാണെന്ന് അപ്പോളോ ആശുപത്രിയിൽ ജയലളിതയെ ചികിത്സിച്ച ഡോക്ടർമാർ. ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ജയലളിതയെ ചികിത്സിച്ചിരുന്ന ഡോ. ബാബു എബ്രഹാം, ഡോ. റിച്ചാർഡ് ബെലെ, ഡോ. ബാലാജി എന്നിവർ ഇക്കാര്യമറിയിച്ചത്.
ജയലളിതയ്ക്ക് സെപ്റ്റിസീമിയ, പ്രമേഹം, രക്തസമ്മർദ്ദം, മൂത്രാശയ അണുബാധ, നിർജ്ജലീകരണം എന്നീ രോഗങ്ങൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ശ്വാസകോശത്തിലും, മൂത്രത്തിലും മാത്രമായിരുന്നു ആദ്യം അണുബാധയുണ്ടായിരുന്നതെങ്കിലും പിന്നീട് രക്തത്തിലും അണുബാധയുണ്ടാവുകയായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. ജയലളിതയുടെ മരണത്തിലേക്കു നയിച്ചത് ഇതാണ്.
ജയലളിത കാണാനാഗ്രഹിച്ച ആളുകളെ മാത്രമാണ് അവരെ സന്ദർശിക്കാൻ അനുവദിച്ചതെന്നു പറഞ്ഞ ഡോക്ടർമാർ എല്ലാ ദിവസവും അവരുടെ ആരോഗ്യനിലയെ സംബന്ധിച്ച് ജയലളിതയുടെ സെക്രട്ടറിമാരോടും, മന്ത്രിമാരോടും വിശദീകരിച്ചിരുന്നതായും വ്യക്തമാക്കി.
ജയലളിതയ്ക്ക് ആംപ്യൂട്ടേഷനോ, അവയവമാറ്റമോ ചെയ്തിട്ടില്ല. ഏറ്റവും മികച്ച ചികിത്സയാണ് അപ്പോളോ ആശുപത്രിയിൽ അവർക്കു ലഭ്യമാക്കിയിരുന്നത്. കവിളിൽ കണ്ട പാടുകൾ എംബാം ചെയ്തപ്പോൾ ഉണ്ടായതാണ്. ലണ്ടനിലേക്ക് കൊണ്ടു പോകാൻ ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നെങ്കിലും ചികിത്സയ്ക്കായി രാജ്യം വിട്ടു പോകാൻ ജയലളിതയ്ക്കു താൽപ്പര്യമില്ലായിരുന്നുവെന്നും ഡോക്ടർമാർ വിശദീകരിച്ചു.
ചികിത്സയ്ക്കു ശേഷം നടക്കാൻ ആരംഭിച്ചിരുന്നുവെങ്കിലും വളരെ പെട്ടെന്നായിരുന്നു അവർക്ക് ഹൃദയസ്തംഭനമുണ്ടായതെന്നു ഡോക്ടർമാർ പറഞ്ഞു. ഇ.സി.എം.ഒ ഘടിപ്പിച്ച് 24 മണിക്കൂറിനു ശേഷവും ഹൃദയം പ്രവർത്തിക്കാൻ ആരംഭിക്കാതിരുന്നതിനേതുടർന്ന് ബന്ധുക്കളുടെയും, മന്ത്രിമാരുടെയും അനുവാദം വാങ്ങിയ ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.
ജയലളിതയുടെ ചികിത്സയ്ക്ക് ഇതേവരെ അഞ്ചരക്കോടി രൂപ ചിലവായെന്നും ബില്ല് കുടുംബാംഗങ്ങൾക്കു നൽകിയെന്നും പറഞ്ഞെങ്കിലും തുക ലഭിച്ചോ എന്ന കാര്യത്തിൽ വിശദീകരണം നൽകാൻ ഡോക്ടർമാർ തയ്യാറായില്ല.
ജയലളിതയുടെ മരണത്തിൽ അസ്വാഭാവികതയൊന്നും തന്നെയില്ലെന്നും, മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിക്കുന്നത് അപഹാസ്യമാണെന്നും ലണ്ടനിൽ നിന്നുമെത്തി ജയലളിതയെ ചികിത്സിച്ചിരുന്ന ഡോക്ടർ റിച്ചാർഡ് ബെലെ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
ജയലളിതയുടെ ആശുപത്രിവാസവും, മരണവും സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും, വിമർശനങ്ങളുമാണ് പരന്നിരുന്നത്. ജയലളിതയെ ആശുപത്രിയിൽ സന്ദർശിക്കാൻ അടുത്ത ബന്ധുക്കളെപ്പോലും അനുവദിച്ചിരുന്നില്ലെന്നും ആരോപണമുയർന്നിരുന്നു.