തിരുവനന്തപുരം: മറ്റക്കര ടോംസ് എന്‍ജിനിയറിംഗ് കോളേജിനെതിരെ കടുത്ത നടപടി. കോളേജിന്റെ അംഗീകാരം ഇനി പുതുക്കില്ലെന്നും അടുത്ത വര്‍ഷംമുതല്‍ അംഗീകാരം നല്‍കില്ലെന്നും സാങ്കേതിക സര്‍വ്വകലാശാല അറിയിച്ചു. സര്‍വ്വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സിലിലാണ് തീരുമാനം. ജനംടിവി വാര്‍ത്തയെത്തുടര്‍ന്ന് എബിവിപി നടത്തിവന്ന സമരപരമ്പരകളുടെ വിജയംകൂടിയാണ് ഈ തീരുമാനം.
തിരുവനന്തപുരത്ത് ചേര്‍ന്ന സാങ്കേതിക സര്‍വ്വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സിലിലാണ് ടോംസ് കോളേജിനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. നിലവില്‍ സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന്റെ അംഗീകാരം ഇനി പുതുക്കില്ല. അടുത്ത വര്‍ഷംമുതല്‍ അംഗീകാരം നല്‍കില്ലെന്നും സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ കോഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷനുമായി ആലോചിച്ച് തീരുമാനിക്കും
ടോംസ് എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളോട് സ്ഥാപന ഉടമയും പ്രിന്‍സിപ്പലുമായ ടോം നടത്തിവന്ന മാനസിക ശാരീരിക പീഢനങ്ങള്‍ ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്. രാത്രിസമയങ്ങളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തി അശ്ലീല വാക്കുകകള്‍ പറയുന്നതുടള്പ്പെടെയുള്ള ടോമിന്റെ പീഢനങ്ങള്‍ വിദ്യാര്‍ത്ഥികള്‍തന്നെയാണ് ജനംടിവിയോട് വെളിപ്പെടുത്തിയത്.
തുടര്‍ന്നാണ് സാങ്കേതിക സര്‍വ്വകലാശാല അധികൃതര്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തിയതും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതും. റിപ്പോര്‍ട്ടില്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കോളേജിനെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടു.
സാങ്കേതിക സര്‍വ്വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഉപസമിതി രണ്ടാമതും കോളേജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് മാനേജ്മെന്റ് സാങ്കേതിക സര്‍വ്വകലാശാലയുടെ അഗീകാരം നേടിയതെന്നും കണ്ടെത്തിയിരുന്നു. കോളേജ് കെട്ടിടം മാറ്റി തെളിവെടുപ്പ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ടോം ശ്രമം നടത്തിയിരുന്നു.