കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മരണം പ്രവചിച്ച് വാർത്തകളിലിടം നേടിയയാൾ അറസ്റ്റിൽ. വിജിതമുനി റൊഹാന ഡിസിൽവ എന്ന 52കാരനാണ് അറസ്റ്റിലായത്. ഇയാൾ ലങ്കൻ നാവികസേനയിലെ മുൻ സൈനികനാണ്. 1987ൽ ശ്രീലങ്ക സന്ദർശിച്ച രാജീവ്ഗാന്ധിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട് ഇയാൾ. ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്ന വേളയിൽ രാജീവ് ഗാന്ധിയെ റൈഫിൾ കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുന്ന ഇയാളുടെ ചിത്രം വളരെയധികം പ്രചരിച്ചിരുന്നു.
മൈത്രിപാല സിരിസേന ജനുവരി 26 കൊല്ലപ്പെടുമെന്ന് വിജിതമുനി പ്രവചിച്ചിരുന്നു. പ്രവചനം ഫലിച്ചില്ലെങ്കിലും, അതു വഴി രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കിയെന്നതാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുളള കുറ്റം. ഇയാൾ ജ്യോത്സ്യനാണെന്ന് അവകാശപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു.
അറസ്റ്റ് ചെയ്ത ഇയാളെ ഒൻപതു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയച്ചു. ശ്രീലങ്കൻ പൊലീസിന്റെ മീഡിയ ഡിവിഷൻ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റിന്റെ മരണം പ്രവചിച്ചു കൊണ്ട് നിരവധി വീഡിയോകളാണ് ഇയാൾ സാമൂഹികമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നത്. ഇത് ഉന്നതതലങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് ശ്രീലങ്കയുടെ മാദ്ധ്യമമന്ത്രാലയ സെക്രട്ടറി ഇയാൾക്കെതിരേ അന്വേഷണം നടത്തുന്നതിന് പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയായിരുന്നു.