പട്ന: കാണാതായ തത്തയെ കണ്ടെത്തി നൽകുന്നവർക്ക് ഇരുപത്തി അയ്യായിരം രൂപ സമ്മാനം പ്രഖ്യാപിച്ച് ബിഹാറിൽ നിന്നുളള ഒരു വീട്ടമ്മ. തന്റെ തത്തയെ തിരികെയെത്തിക്കുന്നതാരായാലും അവർക്ക് പണം നൽകുമെന്നാണ് ബബിതാദേവി പറയുന്നത്.
ജനുവരി ആദ്യമാണ് ബബിതാദേവിയുടെ തത്തയെ കാണാതാകുന്നത്. നാവാഡ ജില്ലയിലെ വാർസാലിഗഞ്ജിൽ താമസിക്കുന്ന വീട്ടമ്മ തന്റെ തത്തയെ തിരിച്ചെത്തിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചു കൊണ്ട് നാടെങ്ങും പോസ്റ്ററുകൾ പതിക്കുകയും, നോട്ടീസുകൾ വിതരണം ചെയ്യുകയുമായിരുന്നുവെന്ന് ജില്ലാ പൊലീസ് ഓഫീസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എട്ടു വർഷമായി ബബിതാദേവി അരുമയായി വളർത്തിയിരുന്ന തത്തയാണിത്. തത്ത ബബിതാദേവിയുടെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു. തത്തയെ കാണാതായതു മുതൽ ബബിതാദേവിക്ക് ഉറക്കമില്ലാതായി. ഇതിനേത്തുടർന്നാണ് പരസ്യം നൽകാൻ തീരുമാനിച്ചത്; ബബിതാദേവിയുടെ കുടുംബസുഹൃത്തായ ബച്ചൻ പാണ്ഡേ പറഞ്ഞു. ബബിതാദേവിയുടെ മൂന്നു മക്കളും, അടുത്ത ബന്ധുക്കളുമെല്ലാം തത്തയെ കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയയിലടക്കം അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.