തിരുവനന്തപുരം: ലോ അക്കാദമിക്കെതിരേ ഉയർന്നു വരുന്ന മറ്റു നിരവധി ആരോപണങ്ങൾക്കൊപ്പം അക്കാദമി കളളപ്പണം വെളുപ്പിച്ചതായും വിദ്യാർത്ഥികൾ. വിദ്യാർത്ഥികളിൽ നിന്നും പിരിച്ചെടുത്ത തുകയാണെന്നു കാട്ടി അക്കാദമി രണ്ടു കോടി രൂപയുടെ കളളപ്പണം സഹകരണ ബാങ്കിൽ നിക്ഷേപിച്ചതായാണ് വിദ്യാർത്ഥികൾ ആദായനികുതി വകുപ്പിൽ നൽകിയ പരാതിയിൽ പറയുന്നത്.
അതേസമയം ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും ലോ അക്കാദമി നാളെ തുറന്നു പ്രവർത്തിക്കുമെന്ന് ഡയറക്ടർ എൻ. നാരായണൻ നായർ പറഞ്ഞു. ഭൂരിപക്ഷം വിദ്യാർത്ഥികളും സമരം ചെയ്യുന്ന സാഹചര്യത്തിലും വിദ്യാർത്ഥിപ്രക്ഷോഭത്തെ വെല്ലുവിളിച്ചുകൊണ്ട് കോളേജ് തുറന്നു പ്രവർത്തിക്കുക തന്നെ ചെയുമെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. എസ്.എഫ്.ഐ മാത്രമാണ് സമരരംഗത്തു നിന്നും പിൻമാറിയിട്ടുളളത്. മറ്റേല്ലാ സംഘടനകളും സമരരംഗത്ത് സജീവമാണ്.
ലക്ഷ്മി നായരെ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നു നീക്കിയെന്നും, ചുമതല വൈസ് പ്രിൻസിപ്പാളിന് കൈമാറിയെന്നുമാണ് മാനേജ്മെന്റ് വിശദീകരണം നൽകുന്നത്. വരുന്ന അഞ്ചു വർഷത്തേക്ക് അദ്ധ്യാപികയായും ലക്ഷ്മി നായർ കോളേജിലെത്തില്ലെന്നു പറയുന്നു. എന്നാൽ ചുമതലയിൽ നിന്നു മാറ്റുകയല്ല, മറിച്ച് ലക്ഷ്മി നായർ രാജി വയ്ക്കുക തന്നെ വേണമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. രാജിയിൽ കുറഞ്ഞ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയ്യാറല്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. അതേസമയം ലോ അക്കാദമി റിസർച്ച് സെന്റർ ഡയറക്ടറായി ലക്ഷ്മി നായർ പുതിയ പദവിയിൽ രംഗപ്രവേശം ചെയ്യുമെന്ന് അഭ്യൂഹമുണ്ട്.