തിരുവനന്തപുരം: ലോ അക്കാദമിക്കു മുൻപിൽ വിദ്യാർത്ഥികൾ നടത്തി വന്നിരുന്ന സമരത്തിൽ നിന്നും ഇടതുപക്ഷ വിദ്യാർത്ഥി യൂണിയനായ എസ്.എഫ്.ഐ പിന്മാറി. അതേസമയം മറ്റു വിദ്യാർത്ഥി യൂണിയനുകൾ സമരം തുടരുകയാണ്.
പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും ലക്ഷ്മി നായർ അഞ്ചു വർഷത്തേക്ക് മാറി നിന്നാൽ മതിയാകും എന്നു പറഞ്ഞു കൊണ്ടാണ് എസ്.എഫ്.ഐ സമരത്തിൽ നിന്നു പിന്മാറിയത്. ലക്ഷ്മി നായർ എസ്.എഫ്.ഐക്ക് രഹസ്യമായി ഉറപ്പു നൽകി എന്ന് അവകാശപ്പെട്ടുകൊണ്ടാണ് എസ്.എഫ്.ഐ പിന്മാറിയത്. അതേസമയം സി.പി.എം നേതൃത്വത്തിന്റെ താൽപ്പര്യപ്രകാരമാണ് ഈ പിന്മാറ്റമെന്ന് ആരോപണമുണ്ട്.
ഇതിനിടെ പേരൂർക്കടയിൽ സമർത്തിലേർപ്പെട്ടിരുന്ന വിദ്യാർത്ഥികൾക്കെതിരേ പൊലീസ് ആക്രമണം അഴിച്ചു വിട്ടു. വനിതാ പ്രവർത്തകരെയടക്കം പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതായാണ് റിപ്പോർട്ടുകൾ. റോഡ് ഉപരോധിച്ച വിദ്യാർത്ഥികൾക്ക് നേരേ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് നടത്തിയ അതിക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കെ.സുരേന്ദ്രനടക്കമുളള ബി.ജെ.പി നേതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. യുവമോർച്ച പ്രവർത്തകൻ പൂങ്കുളം സതീശിന്റെ നില ഗുരുതരമാണ്.
അതേസമയം സമരം കൂടുതൽ ശക്തമായി മുൻപോട്ടു കൊണ്ടു പോകുമെന്ന് എ.ബി.വി.പി പ്രവർത്തകർ അറിയിച്ചു. പ്രിൻസിപ്പാൾ രാജി വയ്ക്കുക എന്നതിൽ കുറഞ്ഞ് ഒരു നടപടിയും അംഗീകരിക്കില്ല എന്ന് എ.ബി.വി.പി പ്രവർത്തകർ വ്യക്തമാക്കി. വനിതാനേതാക്കളെയടക്കം ക്രൂരമായി മർദ്ദിച്ച പൊലീസുദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ലോ കോളേജിനു മുൻപിൽ നിരാഹാരമിരിക്കുന്ന ബി.ജെ.പി ദേശീയ നിർവ്വാഹകസമിതിയംഗം വി. മുരളീധരൻ പറഞ്ഞു. പൊലീസ് നടപടി കിരാതമാണെന്നും, സേന സർക്കാർ വിലാസം പൊലീസ് ആയി അധഃപ്പതിച്ചതായും അദ്ദേഹം പറഞ്ഞു.