ന്യൂഡൽഹി: ഉൾപാർട്ടി ജനാധിപത്യമില്ലാത്തതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്റെ താക്കീത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പടെയുളള പദവികളിലേക്ക് ജൂൺ 30 ന് മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷൻ കോൺഗ്രസിന് അന്ത്യശാസനം നൽകി. കൂടുതൽ സമയം ആവശ്യപ്പെട്ട് രണ്ട് തവണ കോൺഗ്രസ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അനന്തമായി നീളുന്നതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നത്.
എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളും വർഷം തോറും പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. എന്നാൽ കോൺഗ്രസിൽ പ്രസിഡന്റ് ഉൾപ്പടെയുള്ള നിർണായക സ്ഥാനങ്ങളിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 2010 ലാണ്. 1998 മുതൽ കോൺഗ്രസിന്റെ തലപ്പത്ത് സോണിയ ഗാന്ധി തന്നെ തുടരുന്നു. 2013ൽ മകൻ രാഹുൽ ഗാന്ധിക്ക് വൈസ് പ്രസിഡൻറ് സ്ഥാനവും നൽകി.
കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യമെന്ന് കടലാസിൽ മാത്രം ഒതുങ്ങുന്നതു കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നത്. പാർട്ടിയിൽ പ്രസിഡന്റ് ഉൾപ്പടെയുള്ള ഉയർന്ന സ്ഥാനങ്ങളിലേക്ക് ജൂൺ 30 ന് മുൻപ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി ജൂലൈ 15 ന് മുൻപ് പട്ടിക സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതിൽ ഒരു ഇളവും നൽകില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
കോൺഗ്രസിൽ നിർണായക തീരുമാനങ്ങൾഎടുക്കേണ്ടത് വർക്കിംഗ് കമ്മറ്റിയാണ്, എന്നാൽ തെരഞ്ഞെടുപ്പ് നടത്താതെ ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ് അവിടെയും ഉണ്ടായത്.