ന്യൂഡൽഹി: കേന്ദ്രധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ അപകീർത്തിക്കേസിന്മേൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ വിചാരണ നേരിടണമെന്ന് ഡൽഹി കോടതി.
മാർച്ച് 25 അരവിന്ദ് കെജ്രിവാൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാൾ നടത്തിയ അഴിമതിയാരോപണത്തിനെതിരേയാണ് 2015 ഡിസംബറിൽ കെജ്രിവാളിനെയും, ആം ആദ്മി പാർട്ടിയിലെ മറ്റു ചില അംഗങ്ങളെയും പ്രതിചേർത്ത് അരുൺ ജയ്റ്റ്ലി അപകീർത്തിക്കേസ് ഫയൽ ചെയ്തത്.
അതേസമയം പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാരണം പറഞ്ഞ് കെജ്രിവാൾ കോടതിയിലെത്താതെ മുങ്ങി നടക്കുകയായിരുന്നു. വിചാരണ മനഃപൂർവ്വം വൈകിപ്പിക്കാനുളള കെജ്രിവാളിന്റെ തന്ത്രമാണിതെന്നു കണ്ടെത്തിയതിനേത്തുടർന്ന് കോടതി കെജ്രിവാളിനെതിരേ രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു.
പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് അരുൺ ജയ്റ്റ്ലി അരവിന്ദ് കെജ്രിവാളിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുളളത്.