ന്യൂഡൽഹി : സന്തോഷമുള്ള മനസ്സാണ് പരീക്ഷയിൽ ഉന്നത വിജയം നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ . സമ്മർദ്ദങ്ങളില്ലാതെ ചിരിച്ചു കൊണ്ട് പരീക്ഷയെ നേരിട്ടാൽ കൂടുതൽ മാർക്ക് വാങ്ങാൻ കഴിയുമെന്നും മോദി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടു.
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിനേയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനേയും മോദി പ്രസംഗത്തിൽ അനുസ്മരിച്ചു . ഇരുപത് വർഷത്തെ ക്രിക്കറ്റ് കരിയറിനിടയിൽ സച്ചിന് തന്നോട് തന്നെയാണ് മത്സരിക്കേണ്ടി വന്നത്. . സ്വന്തം പേരിലുള്ള റിക്കോർഡുകൾ അദ്ദേഹത്തിന് നിരന്തരം തിരുത്തേണ്ടി വന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രതിസന്ധികളെ ധീരമായി നേരിട്ടില്ലായിരുന്നുവെങ്കിൽ രാജ്യത്തിന് അബ്ദുൾ കലാമിനെ പോലെ മഹാനായ ഒരു ശാസ്ത്രജ്ഞനെ നഷ്ടമായേനെയെന്നും അദ്ദേഹം സൂചിപ്പിച്ചു, പരീക്ഷകളും മാർക്കുകളും ജീവിതത്തിന്റെ അവസാനമല്ല. കൂടുതൽ മാർക്ക് നേടിയവർ ജീവിതത്തിൽ വിജയം നേടണമെന്നുമില്ല . അതുകൊണ്ട് സമ്മർദ്ദമില്ലാതെ സന്തോഷത്തോടെ പരീക്ഷയെ നേരിടാൻ അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
രക്ഷിതാക്കൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സമ്മർദ്ദം ചെലുത്തരുത് . കുട്ടികൾക്കൊപ്പം നിന്ന് സന്തോഷത്തോടെ പരീക്ഷക്കാലത്തെ നേരിടണം .സ്വന്തം താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരീക്ഷസമയത്തെ പേടിയും രക്ഷിതാക്കളുടെ സമ്മർദ്ദവുമായിരുന്നു ഈ മാസത്തെ മൻ കി ബാത്തിലെ പ്രധാന വിഷയം . രാജ്യത്തെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ചോദ്യങ്ങൾക്കും പ്രധാനമന്ത്രി മറുപടി നൽകി