തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ക്രമക്കേടുകളെക്കുറിച്ചും വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ചും വാചാലനാകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആത്മാർത്ഥതയുണ്ടെങ്കിൽ ലോ അക്കാഡമി സർക്കാർ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി.മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ സ്വാശ്രയ കോളേജുകളിലേയും ക്രമക്കേട് ഒരുമിച്ചു കാണാൻ കഴിയുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ ലോ അക്കാഡമി. എല്ലാ നിയമങ്ങളേയും കാറ്റിൽ പറത്തിയ ലോ അക്കാഡമിയെ സംരക്ഷിച്ചു നിർത്തുന്നത് സംസ്ഥാന സർക്കാരാണ്. ലോ അക്കാഡമിക്ക് എല്ലാ വിധ സംരക്ഷണവും നൽകിയ ശേഷം സ്വാശ്രയ കോളേജുകൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വാചകമടി അപഹാസ്യമാണെന്നും മുരളീധരൻ പറഞ്ഞു.