തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായർക്കെതിരേ പുതിയ പരാതിയുമായി വീണ്ടും വിദ്യാർത്ഥികൾ രംഗത്ത്. പെൺകുട്ടികളുടെ ഹോസ്റ്റലിനുളളിലെ ദൃശ്യങ്ങൾ ആൺകുട്ടികൾക്കു കാണിച്ചു കൊടുത്തെന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്.
ലേഡീസ് ഹോസ്റ്റലിൽ സ്ഥാപിച്ചിട്ടുളള നിരീക്ഷണ കാമറകളിൽ പെൺകുട്ടികൾ കുളിമുറിയിൽ പോകുന്നതു വരെ ദൃശ്യമാകുമെന്ന് വിദ്യാർത്ഥിനികൾ പരാതിപ്പെടുന്നു. ഈ ദൃശ്യങ്ങൾ ലക്ഷ്മി നായരുടെ മൊബൈൽ ഫോണിലും ദൃശ്യമാകും. ഇതാണ് ദൃശ്യങ്ങളുടെ ക്ലാരിറ്റി കാട്ടാനെന്ന പേരിൽ ആൺകുട്ടികൾക്കു കാണിച്ചു കൊടുത്തതെന്നാണ് വിദ്യാർത്ഥിനികൾ പരാതിപ്പെടുന്നത്.
ഇതിനിടെ സ്വഭാവസർട്ടിഫിക്കറ്റിന്റെ പേരിൽ ലക്ഷ്മി നായർ ഭീഷണി മുഴക്കുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സമരരംഗത്തുളള വിദ്യാർത്ഥികളെ ഭീഷണിയിലൂടെ വരുതിയിൽ നിർത്താനുളള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.