ഗവി: കേരളത്തിലെ ഭൂസമരങ്ങൾ ഏകോപിപ്പിക്കാൻ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ഭൂസമര സമ്പർക്ക യാത്രക്ക് തുടക്കമായി. പത്തനംതിട്ട ജില്ലയിലെ ഗവിയിലെ ഭൂസമരവേദിയിൽ നിന്നാണ് സമ്പർക്കം ഔപചാരികമായി തുടങ്ങിയത്. കേരളത്തിലെ ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടന നൽകുന്ന അവകാശങ്ങൾ സംസ്ഥാന സർക്കാർ നിഷേധിക്കുകയാണന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.
കോർപ്പറേറ്റ് മുതലാളിമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമാണ് സർക്കാരിന് താൽപ്പര്യം. അടിസ്ഥാന ആവശ്യമായ കിടപ്പാടം സാധാരണക്കാർക്ക് എന്തുകൊണ്ടാണ് നിഷേധിക്കുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം. ഭൂമി എന്നത് ആരുടെയും ഔദാര്യമല്ല അവകാശമാണ്. ഭൂമി സംബന്ധമായ കേസുകളിൽ സർക്കാർ തോൽവി ചോദിച്ചു വാങ്ങുകയാണ്. കേസിന്റെ അന്തിമഘട്ടത്തിൽ അഭിഭാഷകരെ മാറ്റി കേസുകൾ അട്ടിമറിച്ചു.
ഭൂരഹിതരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ തയാറുള്ള ആരുമായും സഹകരിക്കാൻ ബിജെപി തയാറാണ്. കേരളത്തിലെ ഭൂസമരങ്ങൾ പരാജയപ്പെടാനുള്ള കാരണം ഏകോപനം ഇല്ലായ്മയാണ്. ഈ പോരായ്മ ബിജെപി പരിഹരിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിൽ മാത്രമാണ് ഭൂരഹിതർ ഒരു തുണ്ട് ഭൂമിക്കായി അലയുന്നത്.
ടൂറിസം സർക്യൂട്ടിനായി കേന്ദ്ര സർക്കാർ അനുവദിച്ച 100 കോടിയിൽ നിന്ന് ഒരു വിഹിതം ഗവിയിലെ ഭൂരഹിതർക്കായി മാറ്റിവെക്കണം. ഇതിനായി വനം വികസന കോർപ്പറേഷൻ പദ്ധതി ആവിഷ്കരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ഭൂസമരകേന്ദ്രങ്ങളായ ഗവി, കൊച്ചു പമ്പ, മീനാർ എന്നിവിടങ്ങൾ കുമ്മനം സന്ദർശിച്ചു. ഗവി സമരനായിക 80 കാരി വള്ളിയമ്മയെ കുമ്മനം ആദരിച്ചു. സംസ്ഥാന വക്താക്കളായ അഡ്വ ജെ ആർ പത്മകുമാർ, അഡ്വ ജയസൂര്യൻ പാല, ജില്ല അദ്ധ്യക്ഷൻ അശോകൻ കുളനട, ജില്ല ജനറൽ സെക്രട്ടറി ഷാജി ആർ നായർ, സെക്രട്ടറി എം ജി കൃഷ്ണകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കേരളത്തിൽ ഭൂ സമരങ്ങൾ നടക്കുന്ന 22 കേന്ദ്രങ്ങളും വരും ദിവസങ്ങളിൽ കുമ്മനം സന്ദർശിക്കും.