കുനേരു: ജഗ്ദൽപൂർ-ഭുവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തിൽ ദേശീയാന്വേഷണ ഏജൻസിയുടെ നാലംഗസംഘം അപകടസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിൽ അട്ടിമറിസാദ്ധ്യത സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 41 പേർ മരിക്കുകയും 115 പേക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുളളിൽ ഇത് മൂന്നാമത്തെ ട്രെയിൻ ദുരന്തത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇതു കൂടി പരിഗണിച്ചാണ് സംഭവത്തിൽ എന്തെങ്കിലും അട്ടിമറി സാദ്ധ്യതയുണ്ടോ എന്ന് റെയിൽവേ അധികൃതർ സംശയം പ്രകടിപ്പിച്ചത്.
അപകടത്തിൽ ഏതെങ്കിലും വിധത്തിലുളള തീവ്രവാദി സാന്നിദ്ധ്യമോ, മാവോയിസ്റ്റ്-നക്സലൈറ്റ് പങ്കാളിത്തമോ ഉണ്ടോയെന്നും എൻ.ഐ.എ അന്വേഷിക്കുമെന്നാണ് വിവരം. അപകടസ്ഥലം സന്ദർശിക്കുന്നതു കൂടാതെ അന്വേഷണസംഘം റെയിൽവേ ഗേറ്റ്മാൻ, സ്റ്റേഷൻ മാസ്റ്റർ, ട്രാക്ക് പട്രോളിംഗ് മാൻ, അപകടം നടന്ന ദിവസം സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
സംഭവത്തേക്കുറിച്ച് സി.ഐ.ഡി അന്വേഷണം നടത്തുന്നതിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉത്തരവിട്ടിട്ടുണ്ട്.