ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും പിടികൂടിയത് 83 കോടി രൂപയും, ഏഴു ലക്ഷം ലിറ്റർ മദ്യവും. പിടികൂടിയതിലേറെയും ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. തിരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ച നിരീക്ഷണ ഉദ്യോഗസ്ഥരുടെ സംഘമാണ് ഇവ പിടികൂടിയത്.
ഈ വർഷം തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ ഇന്നലെ വരെ ഉത്തർപ്രദേശിൽ നിന്നു മാത്രം പിടികൂടിയത് 79.13 കോടി രൂപയാണ്. ഇതിൽ 31.65 ലക്ഷവും കേന്ദ്രസർക്കാർ പിൻവലിച്ച പഴയ കറൻസികളാണ്. പഞ്ചാബിൽ നിന്നും 4.05 കോടിയും, ഉത്തരാഖണ്ഡിൽ നിന്നും 33.27 ലക്ഷവും, മണിപ്പൂരിൽ നിന്നും 6.95 ലക്ഷം രൂപയും അധികൃതർ പിടികൂടി.
7.36 ലക്ഷം ലിറ്റർ വിദേശമദ്യം, 500 കുപ്പി ബിയർ എന്നിവയും അധികൃതർ ഈ സംസ്ഥാനങ്ങളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ വിപണിവില 12.65 കോടിയാണ്. യു.പിയിൽ നിന്നും10.7 കോടി രൂപ വിലവരുന്ന 3.95 ലക്ഷം ലിറ്റർ മദ്യമാണ് പിടികൂടിയത്. പഞ്ചാബിൽ 1.14 കോടി വില വരുന്ന 3,09,351 ലിറ്റർ സ്പിരിറ്റും, 72.91 ലക്ഷം വിലയുളള 25,907 ലിറ്റർ മദ്യം ഉത്തരാഖണ്ഡിൽ നിന്നും, മണിപ്പൂരിൽ 7.5 ലക്ഷം വിലവരുന്ന 4,605 ലിറ്റർ മദ്യവും, ബിയർ, മറ്റു മദ്യ ഉൽപ്പന്നങ്ങൾ എന്നിവയടക്കം 1.35 ലക്ഷം രൂപയുടെ മദ്യം ഗോവയിൽ നിന്നും പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമ്മതിദായകരെ സ്വാധീനിക്കുന്നതിനു വേണ്ടി അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തത്. ആന്റി നർക്കോട്ടിക് ഏജൻസികളും, പൊലീസും ചേർന്ന് 10.30 കോടി വിലവരുന്ന 1,485 കിലോ മയക്കുമരുന്നുൽപ്പന്നങ്ങളാണ് ഈ സംസ്ഥാനങ്ങളിൽ നിന്നും പിടിച്ചെടുത്തത്.
ആകെ 83.58 കോടി രൂപ പണമായും, 12.65 കോടി വിലവരുന്ന 7.36 ലക്ഷം വിദേശമദ്യവും, 525 കുപ്പി ബിയറും, 10.30 കോടിയുടെ മയക്കുമരുന്നുമാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നായി പിടികൂടിയത്.