ന്യൂഡൽഹി : റിപ്പബ്ളിക്ക് ദിന പരേഡിൽ ഇക്കുറി ദീർഘദൂര ആർട്ടിലറി ഗണ്ണായ ധനുഷും പങ്കെടുക്കും . ഭാരതത്തിന്റെ തദ്ദേശീയമായി നിർമ്മിച്ച ആർട്ടിലറി ഗണ്ണാണ് ധനുഷ് . തദ്ദേശ നിർമ്മിത ലഘു പോർവിമാനമായ തേജസ്സും ഈ റിപ്പബ്ളിക്ക് ദിനത്തിൽ ഫ്ളൈപാസ്റ്റിൽ പങ്കെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.
ബോഫോഴ്സ് തോക്കിന്റെ തദ്ദേശ മറുപടിയാണ് ധനുഷ് . എന്നാൽ ബോഫോഴ്സിനേക്കാൾ 11 കിലോമീറ്റർ കൂടുതൽ ദൂരപരിധിയുണ്ട് ./. 38 കിലോമീറ്റർ അകലേക്ക് ധനുഷിന്റെ തീയുണ്ടകൾ ചെന്നെത്തും.ജബല്പൂരിലെ ഓർഡിനനസ് ഫാക്ടറിയാണ് ധനുഷ് നിർമ്മിച്ചത് .ബോഫോഴ്സിനൊപ്പം കരാറനുസരിച്ച് ഇന്ത്യയ്‌ക്ക് ലഭിച്ച സാങ്കേതിക വിദ്യയാണ് ധനുഷ് ആർട്ടിലറിയുടെ നട്ടെല്ല്.
ബോഫോഴ്സ് തോക്കുകൾ വാങ്ങിയപ്പോഴുള്ള കരാർ പ്രകാരം ഭാഗികമായി ലഭിച്ച സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് ധനുഷ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. പതിനാല് കോടി വിലയുള്ള ധനുഷിന് വിദേശ രാജ്യങ്ങളുടെ ആധുനിക യന്ത്രത്തോക്കുകളോട് കിടപിടിക്കാൻ കഴിയുന്ന സവിശേഷതകളുണ്ട് .
ബോഫോഴ്സ് തോക്കുകൾക്ക് പകരമായി 155 മില്ലിമീറ്റർ/ 45 കാലിബർ തോക്കുകൾക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ കാത്തിരിപ്പിനാണ് ധനുഷിന്റെ വരവോടെ വിരാമമായത്. ഇടക്കാലത്ത് ഇത് സംബന്ധിച്ച് ഇസ്രയേലി കമ്പനിയുമായി കരാറിന് ശ്രമിച്ചെങ്കിലും വിജയത്തിലെത്തിയിരുന്നില്ല . തുടർന്നാണ് പുതിയ യന്ത്രത്തോക്കുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള തീരുമാനം ഉണ്ടായത് .
വ്യത്യസ്ത കാലാവസ്ഥകളിൽ നടത്തിയ ധനുഷിന്റെ പരീക്ഷണം പൂർണവിജയമായിരുന്നെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പ്രസ്താവിച്ചിരുന്നു . സിക്കിമിലും പൊഖ്രാനിലുമായിരുന്നു പരീക്ഷണം നടത്തിയത്. കരസേനയിൽ നിലവിലുള്ള യന്ത്രത്തോക്കുകളേക്കാൾ വളരെയധികം ആധുനിക സവിശേഷതകൾ ധനുഷിനുണ്ടെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തിരുന്നു.
പൂർണമായും സ്വയം നിയന്ത്രിത ആയുധം നിറയ്‌ക്കൽ ശേഷിയുള്ള ധനുഷിന്റെ നിർമ്മാണത്തോടെ ദീർഘദൂര യന്ത്രത്തോക്കുകളുടെ കാര്യത്തിൽ ഭാരതം ലോക ഭൂപടത്തിൽ തന്റെതായ സ്ഥാനം നേടിയിരിക്കുകയാണ് .