ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്ന് പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ സൈനികനെ പാകിസ്ഥാൻ വിട്ടയച്ചു. 37 രാഷ്ട്രീയ റൈഫിൾസിലെ സൈനികൻ ചന്ദു ബാബുലാൽ ചവാനെയാണ് പാകിസ്ഥാൻ വിട്ടയച്ചത് .
ഉച്ചയ്ക്ക് രണ്ടരയോടെ വാഗ അതിർത്തിയിലെത്തിയ ചവാനെ ആരോഗ്യപരിശോധനയ്ക്ക് ശേഷം നാട്ടിലെത്തിക്കും . സർജിക്കൽ സ്ട്രൈക്ക് സമയത്തായിരുന്നു ചന്തുലാൽ അബദ്ധത്തിൽ അതിർത്തി കടന്നത് . ആക്രമണത്തിനെത്തിയ ഇന്ത്യൻ സൈനികനെ പിടിച്ചു എന്ന അവകാശവാദങ്ങൾ പാകിസ്ഥാനിൽ നിന്ന് ഉയർന്നിരുന്നു.
മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ബോർവിഹിർ സ്വദേശിയാണ് ചന്ദു ബാബുലാൽ . സൈനികനെ പാകിസ്ഥാൻ തിരിച്ചയയ്ക്കുമെന്ന് ജനുവരി 12 ന് കേന്ദ്രമന്ത്രി സുഭാഷ് ഭാമ്രെ പറഞ്ഞിരുന്നു. പ്രദേശത്ത് സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൈനികനെ വിട്ടയയ്ക്കുന്നതെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട് .