തിരുവനന്തപുരം: സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥി സമരത്തില്‍ മാനേജ്മെന്റുകളുമായി ഒത്ത്കളിച്ച് സംസ്ഥാനസര്‍ക്കാര്‍. വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്ന ക്യാപംസുകളില്‍ അന്വേഷണകമ്മീഷനുകളെ നിയോഗിച്ചെങ്കിലും തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ അവ പ്രഹസനമായ അവസ്ഥയിലാണ്. ആദ്യഘട്ടത്തില്‍ സമരരംഗത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥി സംഘടനകളും കളമൊഴിഞ്ഞതോടെ ഈ ക്യാംപസുകളിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയും തൃശങ്കുവിലായിക്കഴിഞ്ഞു.
സ്വാശ്രയ മേഖലയില്‍ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികളും കോളേജ് അടച്ചിട്ട് മാനേജ്മെന്റും കൈവിട്ടകളിക്ക് മുതിര്‍ന്നതോടെ സര്‍ക്കാര്‍ ഇടപെട്ടാണ് അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചത്. ഇവര്‍ കോളേജുകളിലെത്തി വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവരില്‍ നിന്നും തെളിവെടുപ്പ് നടത്തി വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
എന്നാല്‍ പീഢന കേന്ദ്രങ്ങളായ സ്വാശ്രയ കോളേജുകള്‍ക്കെതിരെ നടപടി പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തെറ്റി. ശാരീരിക മാനസിക പീഢനം നടക്കുന്നുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സത്യമാണെന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പക്ഷേ ഇപ്പോഴും കോള്‍ഡ് സ്റ്റോറേജില്‍ തന്നെ. ഇതോടെ വിദ്യാര്‍ത്ഥി സമരം ശമിപ്പിക്കുന്നതിനുള്ള തന്ത്രം മാത്രമായിരുന്നു അന്വേഷണ കമ്മീഷനുകള്‍ എന്ന് വ്യക്തമാവുകയാണ്.
അതേസമയം ടോംസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കമ്മീഷന് കണ്ടെത്തലിന്മേല് നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഉറപ്പ് നല്കാന് മുഖ്യമന്ത്രിയും തയ്യാറായിരുന്നില്ല. ഈ കോളേജുകളിലേക്ക് സമരം നയിച്ച് നാശനഷ്ടം വരുത്തിയതൊഴിച്ചാല്‍ എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും വിഷയം മറന്ന മട്ടാണ്.
കോളേജ് പൂട്ടുമെന്നും, കര്‍ശന നടപടിയുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി കുട്ടികളെ വരുതിയിലാക്കാനും മാനേജ്മെന്റുകള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ തിരുവനന്തപുരം ലോ അക്കാദമി സമരം ഒതുക്കിതീര്‍ക്കാനും അന്വേഷണ കമ്മീഷന് എന്ന വഴി തന്നെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുള്ളത്.