ലുധിയാന: ലുധിയാനയിൽ സഹപാഠിയെ കൊന്ന് ഹൃദയം സ്കൂൾ അങ്കണത്തിൽ വലിച്ചെറിഞ്ഞ കേസിലെ പ്രതിയായ പതിനാറുകാരൻ, കൊലയ്ക്കു ശേഷം മൃതദേഹം ഭക്ഷിക്കുകയും, രക്തം കുടിക്കുകയും ചെയ്തതായി പൊലീസ് വെളിപ്പെടുത്തി. പ്രതി പൊലീസിനു നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുളളത്.
അറസ്റ്റിലായ വികേഷ് കുമാറാണ് വിചിത്രമായ മാനസികവൈകല്യം പ്രകടിപ്പിച്ചതായി പൊലീസ് സ്ഥിരീകരിക്കുന്നത്. ദീപുവിനെ കൊലപ്പെടുത്തിയതിനു ശേഷം തുടയിൽ നിന്നും മാംസമെടുത്ത് ഭക്ഷിച്ചുവെന്നാണ് പ്രതി മൊഴി നൽകിയത്.
വികേഷ് വലിച്ചെറിഞ്ഞ ദീപുവിന്റെ ഹൃദയം സ്കൂൾ കോമ്പൗണ്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. കുറ്റകൃത്യത്തിനുപയോഗിച്ച ആയുധവും പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. വികേഷ് പച്ചമാംസം തിന്നുന്നതും, സ്വന്തം ശരീരം തന്നെ ചവച്ചു തിന്നുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നെന്ന് വികേഷിന്റെ മാതാപിതാക്കൾ നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു.
ജനുവരി പതിനേഴിനാണ് പട്ടം പറത്താനെന്ന വ്യാജേന ദീപുവിനെ സ്വന്തം വീട്ടിലേക്ക് വികേഷ് കൂട്ടിക്കൊണ്ടു പോയത്. ഇവിടെ വച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാംസവും, രക്തവും ഭക്ഷിക്കുകയും, അതിനു ശേഷം ശരീരം ആറു കഷണങ്ങളാക്കി മുറിച്ച് കഴുകി പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി വലിച്ചെറിയുകയുമായിരുന്നു. സ്കൂളിനോടുളള പക തീർക്കുന്നതിനായി ദീപുവിന്റെ ഹൃദയം സ്കൂൾ കോമ്പൗണ്ടിലേക്ക് വലിച്ചെറിഞ്ഞതായും വികേഷ് മൊഴി കൊടുത്തിരുന്നു. സ്കൂളിനെ അപകീർത്തിപ്പെടുത്തുന്നതിനായാണ് ഇതു ചെയ്തതെന്നാണ് വികേഷിന്റെ മൊഴി.