കോഴിക്കോട്: മനുഷ്യത്വ ഹീനമായി പ്രവർത്തിക്കുന്ന സി പി എമ്മിനെ നിരോധിക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുള്ള അർഹത സി പി എമ്മിന് നഷ്ടപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. മാറാട് കൂട്ടക്കൊല കേസിൽ പ്രതിയായ ഉന്നത നേതാവിനെ സംരക്ഷിക്കാൻ മുസ്ലിം ലീഗിന് സി പി എം ഒത്താശ ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ തുടർച്ചയായി രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നതിലൂടെ സി പി എം ജനാധിപത്യ വിരുദ്ധരെന്നു തെളിയിച്ചു. തെരെഞ്ഞെടുപ്പ് കമ്മീഷൻ മുൻ കൈ എടുത്ത് സി പി എമ്മിനെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാറാട് കൂട്ടക്കൊല കേസിൽ പ്രതിയായ മുസ്ലീം ലീഗ് ഉന്നതനെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മും പാണക്കാട് തങ്ങളും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ അണ്ടല്ലൂർ ബി ജെ പി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവന കളവാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.