കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ധർമ്മം ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കൊലപാതങ്ങൾ നടക്കുമ്പോൾ അദ്ദേഹം നിശബ്ദനായി നോക്കിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അണ്ടല്ലൂരിൽ സിപിഎം ആക്രമത്തിൽ കൊല്ലപ്പെട്ട സന്തോഷ് കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
രാവിലെ 10 45ഓടെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ, ആർഎസ്എസ് പ്രാന്തകാര്യവാഹ് ഉൾപ്പടെയുളള നേതാക്കൾ സന്തോഷ് കുമാറിന്റെ വീട്ടിലെത്തിത്തിയത്. സന്തോഷ് കുമാറിന്റെ ഭാര്യയെയും മക്കളായ വിസ്മയയെയും സാരംഗിനെയും മറ്റ് കുടുംബാംഗങ്ങളെയും നേതാക്കൾ ആശ്വസിപ്പിച്ചു.
തുടർന്നാണ് മുഖ്യമന്ത്രിക്കെതിരെ കുമ്മനം ആഞ്ഞടിച്ചത്. ആ അമ്മയുടെ കണ്ണീർ നാടിന്റെ കണ്ണീരാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ധർമ്മമില്ല. മണ്ഡലത്തിൽ കൊലപാതകങ്ങൾ തുടരുമ്പോൾ, മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിശബ്ദനായി നോക്കി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം, സാംസ്കാരിക ലോകം കാണണമെന്നും വിഷയത്തിൽ സാംസ്കാരിക നായകർ മറുപടി പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
മുൻ അദ്ധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ വി.മുരളീധരൻ, സംസ്ഥാന സെക്രട്ടറി വി കെ സജീവൻ, കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ സത്യപ്രകാശ്, തുടങ്ങിയവരും മറ്റു ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു.