കണ്ണൂർ: ധർമ്മടത്ത് ബിജെപി പ്രവർത്തകൻ സന്തോഷിന്റെ കൊലപാതകത്തിൽ സിപിഎമ്മിന്റെ വാദം പൊളിച്ച് പൊലീസ്. കൊലപാതകത്തിൽ പിടിയിലായ ആറ് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന എട്ട് പേരില്‍ ആറ് പേരുടെ അറസ്റ്റാണ് ശനിയാഴ്ച രാവിലെ രേഖപ്പെടുത്തിയത്. അണ്ടല്ലൂർ സ്വദേശികളായ രോഹിന്, മിഥുന്, പ്രജുല്‍, അജേഷ്, കമല്‍, റിജേഷ് എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജില്ലാ സെക്രട്ടറി പി ജയരാജന്റെയും വാദങ്ങളുടെ മുനയൊടിക്കുന്നതാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ.
ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ബി ജെ പി പ്രവർത്തകനായ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ധർമ്മടം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു മരിച്ച സന്തോഷ്.