ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയെ ഡൽഹിയിലെ ഗ്രീൻ പാർക്ക് മേഖലയിലെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ രണ്ട് അഫ്ഗാൻ സ്വദേശികൾ അറസ്റ്റിൽ. ഭാരതത്തിൽ അഭയാർത്ഥികളായി താമസിക്കുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
21കാരിയുടെ പരാതിയേത്തുടർന്ന് സംഭവദിവസം തന്നെ പ്രതികളെ പിടികൂടിയിരുന്നു. ഇരുവരെയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവായി. ഇവരെ തിഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
സലീം എന്ന ത്വാബ് അഹമ്മദ് (27) സുലൈമാൻ അഹ്മദി (31) എന്നിവരെ പ്രതിചേർത്ത് ജനുവരി 12ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (സൗത്ത് ജില്ല) ചിന്മോയ് ബിസ്വാൾ പറഞ്ഞു.
അറസ്റ്റിലായവരിൽ സലീം ഇവന്റ് മാനേജരായി ജോലി നോക്കി വരികയാണ്. സുലൈമാൻ തൊഴിൽ രഹിതനാണ്. സലീം കഴിഞ്ഞ പത്തു വർഷമായും, സുലൈമാൻ രണ്ടു വർഷമായും ഇവിടെ അഭയാർത്ഥികളായി കഴിഞ്ഞു കൂടുകയാണെന്നും പൊലീസ് പറഞ്ഞു.
ജെ.എൻ.യുവിൽ ബിരുദവിദ്യാർത്ഥിനിയായ പരാതിക്കാരിയും സുഹൃത്തും കൂടി ഹൗസ് ഖാസ് ഗ്രാമത്തിലുളള ഒരു പബ്ബിൽ വച്ചാണ് സലീമിനെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു. പിന്നീട് ഇയാൾ ഇവരെ ഗ്രീൻ പാർക്കിലുളള ഇയാളുടെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ സലീമിനോടൊപ്പം സുലൈമാനും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. തുടർന്ന് സുഹൃത്തിനെ ജെ.എൻ.യുവിൽ തിരികെയെത്തിക്കുകയും, തിരിച്ചു സലീമിന്റെ വീട്ടിലെത്തിയ പരാതിക്കാരി പ്രതികളുമായിച്ചേർന്ന് മദ്യപിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.
പിറ്റേദിവസം ഉറക്കമുണർന്നപ്പോഴാണ് താൻ ബലാത്സംഗം ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് വിവരം പുറത്തു പറയുന്നതിനെതിരേ പ്രതികൾ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു.