ലുധിയാന: ലുധിയാനയിൽ ക്ലോക്ക് ടവറിനു സമീപമുളള ചെക്ക്പോസ്റ്റിൽ 14 കിലോ സ്വർണ്ണം പിടികൂടി. പട്യാല സ്വദേശികളിൽ നിന്നാണ് ബിസ്ക്കറ്റുകളായി സൂക്ഷിച്ചിരുന്ന നിലയിൽ, വാഹനത്തിൽ നിന്നും സ്വർണ്ണം പിടികൂടിയത്.
പിടിച്ചെടുത്ത സ്വർണ്ണം പൊലീസ് ആദായനികുതിവകുപ്പിനു കൈമാറി. പിടിച്ചെടുത്ത സ്വർണ്ണം സംബന്ധിച്ച വ്യക്തമായ രേഖകളൊന്നും ഹാജരാക്കാൻ പ്രതികൾക്കു കഴിയാഞ്ഞതിനാലാണ് ഇത് ആദായനികുതിവകുപ്പിനു കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. മാരുതി ആൾട്ടോ കാറിലാണ് സ്വർണ്ണം കടത്തിയിരുന്നത്. ജാഗ്രോൺ പാലത്തിനു സമീപം വച്ച് പൊലീസ് വാഹനം തടയുകയായിരുന്നെന്ന് ലുധിയാന നോർത്ത് എ.സി.പി സച്ചിൻ ഗുപ്ത പറഞ്ഞു.
സംഭവത്തിൽ ധീരജ് കുമാർ, സുശീൽ കുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണ്ണവ്യാപാരികളെന്നാണ് ഇവർ പൊലീസിനു സ്വയം പരിചയപ്പെടുത്തിയത്.