ലുധിയാന: ചരിത്രത്തിലെങ്ങും കേട്ടുകേൾവിയില്ലാത്ത അതിദാരുണമായ കൊലപാതക വാർത്തയറിഞ്ഞ ഞെട്ടലിലാണ് ലുധിയാന. സഹപാഠിയായ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി ആറു കഷണങ്ങളാക്കുക. എന്നിട്ടും പക തീരാതെ മൃതദേഹത്തിൽ നിന്നും ഹൃദയം പറിച്ചെടു ത്ത് താൻ പഠിക്കുന്ന വിദ്യാലയത്തിന്റെ അങ്കണത്തിലേക്കു വലിച്ചെറിയുക. പ്രതിയുടെ പ്രായം വെറും 15 വയസ്സ്!. ലുധിയാനയിലാണ് നാടിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
കൊല്ലപ്പെട്ട എട്ടു വയസ്സുകാരനായ ദീപുവും പ്രതിയും ഒരേ സ്കൂളിലെ വിദ്യാർത്ഥികളാണ്. ദീപുവിനെ, പട്ടം പറത്താനെന്ന വ്യാജേന തന്ത്രപൂർവ്വം വീട്ടിലേക്കു വിളിച്ചു കൊണ്ടു പോയ പ്രതി, കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോടു സമ്മതിച്ചു. അതിനു ശേഷം ആറു കഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക്ക് ബാഗിൽ പൊതിഞ്ഞ് ദുഗ്രി റോഡിലുളള ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഭൂപീന്ദർ സിംഗ് പറഞ്ഞു.
മൃതദേഹത്തിൽ നിന്നും ദീപുവിന്റെ ഹൃദയം പറിച്ചെടുത്ത പ്രതി ഇത് താൻ പഠിക്കുന്ന സ്കൂൾ അങ്കണത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. തനിക്ക് സ്കൂളിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും, വിദ്യാലയത്തെ അപകീർത്തിപ്പെടുത്തുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും പ്രതി പൊലീസിനോടു പറഞ്ഞു.
പ്രതിയായ വിദ്യാർത്ഥി നേരത്തേ മാനസിക വൈകല്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നതായി രക്ഷിതാക്കൾ പൊലീസിനോടു പറഞ്ഞു. പാകം ചെയ്യാത്ത പച്ചമാംസം കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, സ്വന്തം ശരീരത്തിലെ തന്നെ ചർമ്മം ചവച്ചരയ്ക്കുന്ന ശീലമുണ്ടായിരുന്നതായും അവർ പൊലീസിനു മൊഴി നൽകി.
കുറ്റകൃത്യം നടത്താനുപയോഗിച്ച ആയുധം കണ്ടെത്തിയെന്നും, വിചിത്രമായ കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിച്ചു വരികയാണെന്നും കമ്മീഷണർ വ്യക്തമാക്കി.