ന്യൂഡൽഹി: ഡൽഹിയിലും സമീപസംസ്ഥാനങ്ങളിലും അന്തരീക്ഷവായുവിലെ മാലിന്യത്തിന്റെ തോത് അതീവഗുരുതരമാണെന്ന് റിപ്പോർട്ട്. വിഷയത്തിൽ സുപ്രീം കോടതി നിയമിച്ച അന്തരീക്ഷമലിനീകരണ നിയന്ത്രണ അതോറിറ്റി അടിയന്തരനടപടിക്കു ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദ്ദേശം നൽകി.
അന്തരീക്ഷവായുവിന്റെ നിലവാരം വളരെ മോശമാണ്. ഇതിനെതിരേ ഉടനടി നടപടികൾ ആരംഭിക്കണമെന്ന് ഇ.പി.സി.എ അംഗവും സെന്റർ ഫോർ സയൻസ് & എൻവയോൺമെന്റ് മേധാവിയുമായ സുനിത നരൈൻ വ്യക്തമാക്കി.
ഇ.പി.സി.എയുടെ ആദ്യയോഗത്തിൽത്തന്നെ ഇതിനെതിരേ അടിയന്തരനടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച് ശുപാർശകൾ മുൻപോട്ടു വച്ചിരുന്നു. ഡീസൽ ജനറേറ്ററുകളുടെ നിരോധനം, പാർക്കിംഗ് ഫീസ് വർദ്ധിപ്പിക്കൽ തുടങ്ങിയവ നടപ്പിലാക്കുന്നതു വഴി മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാകുമെന്ന് സമിതി വിലയിരുത്തിയിരുന്നു.
നിയമലംഘനം നടത്തുന്നവർക്കെതിരേ കനത്ത പിഴ ചുമത്തുന്നതിനും തീരുമാനമായിട്ടുണ്ട്. അടുത്ത ശൈത്യകാലമാകുമ്പൊഴേക്കും ചിലവു ചുരുങ്ങിയ മാർഗ്ഗങ്ങളിലൂടെ അന്തരീക്ഷമലിനീകരണം പരമവധി കുറയ്ക്കാനുളള നടപടികളേക്കുറിച്ചും സമിതി വിലയിരുത്തി.
കഴിഞ്ഞ ഏതാനും മാസങ്ങളായി പുകമഞ്ഞിന്റെ പിടിയിലാണ് ഡൽഹിയും പരിസരപ്രദേശങ്ങളും. 2016 നവംബറിനു സമാനമായ സാഹചര്യം ഇനിയും ഡൽഹിയിലും സമീപസംസ്ഥാനങ്ങളിലും ആവർത്തിക്കാതിരിക്കുന്നതിനുളള പദ്ധതികളേക്കുറിച്ചും സമിതി വിലയിരുത്തുന്നുണ്ട്.