ചെന്നൈ: സസ്യഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി മൃഗാവകാശസംഘടനയായ പെറ്റ ഏർപ്പെടുത്തിയ ഹോട്ടസ്റ്റ് വെജിറ്റേറിയൻ പുരസ്കാരം തനിക്കു ലഭിച്ചത് ഇപ്പോൾ അപമാനമായി തോന്നുന്നെന്ന് തെന്നിന്ത്യൻ ചലച്ചിത്രതാരം ധനുഷ്. തമിഴ്നാട്ടിൽ തുടർന്നുവരുന്ന ജല്ലിക്കെട്ടു നിരോധനത്തിനെതിരേയുളള പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ധനുഷ് ഇക്കാര്യം പറഞ്ഞത്. ജല്ലിക്കെട്ട് നിരോധിക്കണമെന്ന ആവശ്യമുന്നയിക്കുന്ന സംഘടനയാണ് പെറ്റ. 2012ലാണ് പെറ്റ പുരസ്ക്കാരം ധനുഷിനു ലഭിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ജല്ലിക്കെട്ടുനിരോധനത്തിനെതിരേ പ്രതിഷേധം വ്യാപകമാവുകയാണ്. കക്ഷിരാഷ്ട്രീയഭേദമന്യേ ജല്ലിക്കെട്ടു നിരോധനത്തിനെതിരേ സംസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായാണ് പ്രതികരിക്കുന്നത്. ബിസിനസ്, ചലച്ചിത്ര, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലുളളവർ വിഷയത്തിൽ പ്രതിഷേധക്കാരുടെ പക്ഷം ചേർന്ന് രംഗത്തെത്തിയതോടെ പ്രതിഷേധം കൂടുതൽ ആവേശം കൈവരിച്ചിരിക്കുകയാണ്.
ഇതിനിടെ കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം പരിഗണിച്ച് കേസിൽ വിധി പറയുന്നത് സുപ്രീം കോടതി മാറ്റി വച്ചിരുന്നു ഡി.എം.കെ നേതാവ് സ്റ്റാലിനെ മാമ്പലത്ത് ട്രെയിൻ തടഞ്ഞതിനേത്തുടർന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. സേലത്തും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ട്രെയിൻ തടയുകയുണ്ടായി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ജല്ലിക്കെട്ടു നിരോധനത്തിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, ബസ് സർവ്വീസുകൾ എന്നിവയുടെ പ്രവർത്തനം ഇന്നു നിർത്തി വച്ചിരിക്കുകയാണ്.
അതേസമയം രണ്ടു ദിവസത്തിനകം ജല്ലിക്കെട്ട് നടത്തുമെന്ന ഉറപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർസെൽവം രംഗത്തെത്തി. കായികവിനോദമെന്ന നിലയിൽ ജല്ലിക്കെട്ട് നടത്താനുളള നിയമഭേദഗതിയുടെ കരട് കേന്ദ്രസർക്കാരിന് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളും സാധാരണക്കാരുമടക്കമുളളവർ അണിനിരന്ന സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ടീയക്കാരും അവരോടൊപ്പം ചേരുകയായിരുന്നു.