ന്യൂഡൽഹി: ജല്ലിക്കെട്ടു വിഷയത്തിൽ ആളിപ്പടരുന്ന പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമിടെ വിഷയത്തിൽ വിധി പറയുന്നത് സുപ്രീം കോടതി മാറ്റി വച്ചു. കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് വിധി പറയുന്നത് ഒരാഴ്ച്ചത്തേക്ക് മാറ്റി വച്ചത്.
2014ൽ ജല്ലിക്കെട്ടു നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിന്മേലുളള വിധിപ്രസ്താവമാണ് ഒരാഴ്ച്ചത്തേക്ക് മാറ്റി വച്ചത്.
സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നം രൂക്ഷമാണെന്നും ഈ സാഹചര്യത്തിൽ വിധി വന്നാൽ അത് സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കിയേക്കാമെന്നും അറ്റോർണി ജനറൽ മുകുൾ റോത്തഗി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേന്ദ്രം പ്രശ്നപരിഹാരത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മൃഗസംരക്ഷണം പോലെ തന്നെ തുല്യ പ്രാധാന്യത്തോടെ പാരമ്പര്യവും സംരക്ഷിക്കണമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ഉടൻ തന്നെ ജല്ലിക്കെട്ടു വിഷയത്തിൽ സംസ്ഥാനം ഓർഡിനൻസ് ഇറക്കുമെന്നും ഇതിന്റെ കരടു രൂപം കേന്ദ്രസർക്കാരിനു സമർപ്പിച്ചതായും തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർസെൽവം അറിയിച്ചു.