കൊച്ചി: മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐയുടെ അഴിഞ്ഞാട്ടം. സംഘടിച്ചെത്തിയ എസ്.എഫ്.ഐ അക്രമികൾ പ്രിൻസിപ്പാളിന്റെ കസേരക്കു തീയിട്ടു. അതേസമയം ഇടതുപക്ഷ സംഘടനയിൽ നിന്നടക്കമുളള അദ്ധ്യാപകർ പ്രിൻസിപ്പാളിനെ പിൻതുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
പ്രിൻസിപ്പാളിനെ ഘരാവോ ചെയ്യാൻ എസ്.എഫ്.ഐ വിദ്യാർത്ഥികൾ സംഘടിച്ച് ഓഫീസിലെത്തുകയായിരുന്നു. ആൺകുട്ടികളും, പെൺകുട്ടികളും ഒന്നിച്ചിടപഴകുന്നതിനേക്കുറിച്ച് പ്രിൻസിപ്പാൾ പരാമർശിച്ചുവെന്നാരോപിച്ചാണ് പ്രിൻസിപ്പാളിനെ ഘരാവോ ചെയ്യുന്നതിനായി എസ്.എഫ്.ഐ വിദ്യാർത്ഥികൾ സംഘം ചേർന്നത്. പ്രിൻസിപ്പാൾ പ്രൊഫ. എൽ.എൻ ബീന സദാചാര പൊലീസായി പ്രവർത്തിക്കുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം.
അതേസമയം സുഖമില്ലാതിരുന്ന പ്രിൻസിപ്പാൾ രണ്ടു ദിവസമായി അവധിയിലായിരുന്നു. പ്രിൻസിപ്പാളിന്റെ ഓഫീസിൽ അതിക്രമിച്ചു കടന്ന വിദ്യാർത്ഥികൾ പ്രിൻസിപ്പാൾ അവിടെയില്ലാതിരുന്നതിനേത്തുടർന്ന്, അവിടെ നിന്നും കസേരയെടുത്ത് കോളേജ് മുറ്റത്തിട്ട് തീ വയ്ക്കുകയായിരുന്നു.
ഒരാഴ്ച്ച മുൻപ് കോളേജ് ചുവരിൽ എഴുതി വൃത്തികേടാക്കിയ എസ്.എഫ്.ഐ നേതാക്കൾക്കെതിരേ ബീന പരാതി നൽകിയിരുന്നു. ഇതിനെതിരേ എസ്.എഫ്.ഐ പ്രശ്നമുണ്ടാക്കിയതിനേത്തുടർന്ന് തുടർനടപടികൾ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പക പോക്കാനാണ് മറ്റ് ആരോപണങ്ങളുന്നയിച്ച് ഇവർ സംഘടിച്ചതെന്നും, പ്രിൻസിപ്പാളിനെതിരേയുളള എസ്.എഫ്.ഐയുടെ എതിർപ്പ് രൂക്ഷമായതെന്നും പറയപ്പെടുന്നു.
ബീനയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഇടതുപക്ഷ അദ്ധ്യാപകസംഘടന പ്രതിഷേധപ്രകടനം നടത്തിയെങ്കിലും, സംഘടനയിൽത്തന്നെ അംഗങ്ങളായ ഭൂരിഭാഗവും ഇതിൽ നിന്നു വിട്ടു നിൽക്കുകയാണുണ്ടായത്. എൺപതിലേറെ അംഗങ്ങളുളള സംഘടനയിൽ അഞ്ചു പേരൊഴികെ ബാക്കിയെല്ലാവരും പ്രിൻസിപ്പാളിന് പിന്തുണ പ്രഖ്യാപിച്ച് വിട്ടു നിൽക്കുകയായിരുന്നുവെന്നാണ് വിവരം. ഇതേ സംഘടനയുടെ മുൻ ഭാരവാഹി കൂടിയാണ് പ്രിൻസിപ്പാൾ എന്നതാണ് വിരോധാഭാസം.
പ്രിൻസിപ്പാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോളേജിലെ ഭൂരിപക്ഷം അദ്ധ്യാപകരും പ്രമേയം പാസാക്കുകയും, പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനേത്തുടർന്നാണ് സംഘടിച്ചെത്തിയ എസ്.എഫ്.ഐ അക്രമികൾ പ്രിൻസിപ്പാളിന്റെ കസേരയ്ക്കു തീയിട്ടത്.