വാഷിംഗ്ടൺ: അമേരിക്കയുടെ നാൽപ്പത്തിയഞ്ചാമത് പ്രസിഡന്റായി ഇന്നു സ്ഥാനമേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ നാളെ നടക്കാനിരിക്കുന്ന ദേശീയ പ്രാർത്ഥനാശുശ്രൂഷയിൽ ഹിന്ദു പുരോഹിതനും പങ്കെടുക്കും. മെരിലാൻഡിലുളള ലൻഹാമിലെ പ്രശസ്തമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിലെ പുരോഹിതനായ നാരായണാചാർ എൽ ഡിഗലകോടയാണ് ഇതരമതപുരോഹിതരോടൊപ്പം വാഷിംഗ്ടൻ നാഷണൽ കത്തീഡ്രലിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷയിൽ പങ്കെടുക്കുക. അമേരിക്കയുടെ പ്രസിഡൻഷ്യൽ ഇനാഗുറേഷൻ കമ്മറ്റി അറിയിച്ചതാണിത്.
അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനാരോഹണത്തോടനുബന്ധിച്ചുളള പ്രാർത്ഥനയിൽ ഒരു ഹിന്ദു പുരോഹിതൻ ഭാഗമാകുന്നത്. പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുളള പ്രാർത്ഥന, അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടണിന്റെ സ്ഥാനാരോഹണം മുതൽ തുടർന്നു വരുന്ന സമ്പ്രദായമാണ്.
1933 മുതൽ ഏഴോളം ദേശീയ പ്രാർത്ഥനകളാണ് വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ നടന്നത്. പ്രാർത്ഥനാച്ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റും, വൈസ് പ്രസിഡന്റും പങ്കെടുക്കും.
രാജ്യം പുതിയ മാറ്റത്തിലേക്കു ചുവടു വയ്ക്കുമ്പോൾ അമേരിക്കയുടെ പുതിയ പ്രസിഡന്റ് രാജ്യത്തെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പുരോഹിതന്മാരോടൊപ്പം, വിവിധ സമ്പ്രദായങ്ങളിലുളള ആരാധനയിൽ പങ്കു ചേർന്ന് അവരുടെ അനുഗ്രഹം തേടുകയും, രാജ്യത്തിന്റെ സമാധാനത്തിനും, പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമെന്ന് പ്രസിഡൻഷ്യൽ ഇനാഗുറേഷൻ കമ്മറ്റിയുടെ സി.ഇ.ഒ സാറ ആംസ്ട്രോംഗ് പറഞ്ഞു.