ചെന്നൈ: ജല്ലികെട്ട് നിരോധനത്തിനെതിരേ മൂന്നാം ദിവസവും ആവേശമടങ്ങാത്ത പ്രതിഷേധവുമായി തമിഴകം. ആറു കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന ചെന്നൈ മറീന ബീച്ചിൽ പതിനയ്യായിരത്തിലധികം ആളുകളാണ് ഇന്നലെ രാത്രിയും പ്രതിഷേധവുമായി അണിനിരന്നത്. ചെറുപ്പക്കാരും, സ്ത്രീകളും, കുട്ടികളുമെന്നു വേണ്ട പ്രായഭേദമോ, തൊഴിൽഭേദമോ ഇല്ലാതെ തമിഴ്ജനസമൂഹം തങ്ങളുടെ പാരമ്പര്യ ആഘോഷം പുനഃസ്ഥാപിക്കുന്നതിനായി കടൽത്തീരത്ത് അക്ഷരാർത്ഥത്തിൽ പ്രതിഷേധത്തിരയുയർത്തുകയായിരുന്നു. പ്രതിഷേധം ഉത്സവാന്തരീക്ഷമൊരുക്കുന്ന കാഴ്ച്ചയായിരുന്നു മറീന ബീച്ചിൽ കാണാൻ സാധിച്ചത്.
നിരവധി പേർ കുടുംബസമേതമാണ് പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തത്. ബീച്ചിന്റെ വിവിധയിടങ്ങളിലായി പ്രാസംഗികർക്കായുളള എട്ടു പോഡിയങ്ങളാണ് തയ്യാറാക്കിയിരുന്നത്. ഇവിടങ്ങളിൽ തങ്ങൾക്കു ചുറ്റുമുളളവരെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസംഗകർ അണി നിരന്നു. വാളണ്ടിയർമാർ സാമ്പാർ റൈസും, മറ്റു ഭക്ഷണവിഭവങ്ങളും പ്രതിഷേധക്കാർക്കായി എത്തിച്ചു നൽകി. ദാഹമനുഭവപ്പെടുന്നവർക്കായി ചൂടു ചായയും, സമൂസയും എത്തിച്ചു കൊണ്ട് വേറൊരു വിഭാഗം. വീട്ടമ്മമാർ സ്വയം പാകം ചെയ്ത ഭക്ഷണപ്പൊതികളുമായി ഒരു സംസ്കാരത്തിന്റെ സംരക്ഷണത്തിനായുളള പ്രതിഷേധത്തിൽ തങ്ങളുടെ പങ്കാളിത്തമുറപ്പിച്ചു.
“ഞാൻ ഒരു വീട്ടമ്മയാണ്, മുഴുവൻ സമയവും ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിയില്ല. അതുകൊണ്ട് എന്നാൽ കഴിയും വിധം ഇവിടെ പങ്കെടുക്കുന്നവർക്കായി ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുകയാണ്”; വീട്ടമ്മയായ നന്ദിനിയുടെ വാക്കുകളാണിത്. സൂപ്പർമാന്റെ വേഷമണിഞ്ഞെത്തിയ നന്ദിനിയുടെ കൊച്ചു മകനും തന്നാലാവും വിധം ഭക്ഷണപ്പൊതികളുമായി പ്രതിഷേധക്കാർക്കിടയിൽ ഓടി നടന്നു വിതരണം ചെയ്യുന്നു. ഇങ്ങനെ ഒരേസമയം പ്രതിഷേധത്തിന്റെ ചൂടും, ഉത്സവത്തിന്റെ ലഹരിയും അവകാശബോധത്തിന്റെ ഉറച്ച സ്വരവും ഏറ്റു വാങ്ങുകയാണ് ചെന്നൈ തീരം.
കഴിഞ്ഞ ദിവസത്തെ സമരത്തിനു ശേഷം മിക്കവരും വീടുകളിൽ പോയി വിശ്രമിച്ചു. ആ സ്ഥാനം മറ്റു ചിലർ ഏറ്റെടുത്തു. വിശ്രമത്തിനു പോയവരും, തൊഴിലിടങ്ങളിലേക്കു പോയവരും വൈകുന്നേരത്തോടെ വീണ്ടും മറീന ബീച്ചിൽ മടങ്ങിയെത്തി. മിക്കവരും സോഷ്യൽ മീഡിയയിലെ പ്രതിഷേധവാർത്തകളും ആഹ്വാനങ്ങളും കേട്ടറിഞ്ഞെത്തിയവർ.
തങ്ങളുയർത്തുന്ന ശബ്ദം എന്തിനു വേണ്ടിയെന്ന ഉറച്ച ബോദ്ധ്യമുളളവരാണ് മിക്കവരുമെന്നത് ഈ പ്രതിഷേധ സമരത്തെ വ്യത്യസ്തമാക്കുന്നു. “ഇത് ഞങ്ങളുടെ സംസ്കാരത്തിന്റെ സംരക്ഷണത്തിനു വേണ്ടിയുളള സമരമാണ്, അതുകൊണ്ടു തന്നെ ഈ സമരം വിദ്യാർത്ഥികളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്“; എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വിഗ്നേഷിന്റെ വാക്കുകളാണിത്.
ബീച്ച് റോഡിലെ ട്രാഫിക്ക് നിയന്ത്രണത്തിന്റെ ചുമതല സ്വയമേറ്റെടുത്ത ഹാർലി ഡേവിഡ്സണിലെ ജീവനക്കാരനായ അഭിഷേക് പാർത്ഥസാരഥി പറയുന്നത് പ്രാദേശിക മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചു കൂടിയാണ്. “അവർ കോഴിപ്പോര് അവസാനിപ്പിച്ചു, പകരം ബ്രോയിലർ കോഴികൾ വന്നു, നാടൻ നായ്ക്കൾക്കെതിരേ വിവേചനമേർപ്പെടുത്തിയപ്പോൾ രാജകീയപരിചരണവും, ചിലവേറിയ ഭക്ഷണവുമൊക്കെയായി ലാബ്രഡോറും, മറ്റ് ഉന്നത ഇനങ്ങളിൽ പെട്ട നായ്ക്കളും തൽസ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ ജല്ലിക്കെട്ട് പോലെയുളള ഗ്രാമീണവിനോദങ്ങൾക്ക് വിലക്കേർപ്പെടുത്തുക വഴി നാടൻ ജനുസ്സുകളായ കാളകളും, പശുക്കളും നമുക്കു നഷ്ടമാകും“ ഇതൊരു തലമുറയുടെ തിരിച്ചറിവിന്റെ സ്വരം കൂടിയാണ്. സ്വന്തം പൈതൃകത്തേക്കുറിച്ചും അതിന്റെ മേന്മയേക്കുറിച്ചുമുളള ഉത്തമ ബോദ്ധ്യം കൂടിയാണിത്.
ചലച്ചിത്രതാരങ്ങൾ, ബിസിനസ്സുകാർ, നിയമജ്ഞർ, കർഷകർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുളളവർ അണിനിരന്ന സമരം പക്ഷേ ഇതുവരെയും സമാധാനപരമായാണ് പുരോഗമിച്ചു വരുന്നത്. വെള്ളിയാഴ്ച്ച സ്കൂളുകളും, വ്യാപാരസ്ഥാപനങ്ങളും, സിനിമാശാലകളും, പൊതുഗതാഗതവും നിർത്തിവയ്ക്കുമെന്നാണ് വിവരം.