ന്യൂഡൽഹി : ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രസർക്കാർ സമീപനത്തെ അഭിനന്ദിച്ച് മുസ്ളിം പണ്ഡിത സംഘം . എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നതെന്നും സംഘം അഭിപ്രായപ്പെട്ടു . പ്രധാനമന്ത്രിയുടെ കള്ളപ്പണ വിരുദ്ധ നീക്കത്തിനും പണ്ഡിത സംഘം പിന്തുണയറിയിച്ചു .
ഹജ്ജ് ക്വോട്ട വർദ്ധിപ്പിച്ചതിന് സൗദി സർക്കാരിനും അതിന് വേണ്ടി പ്രവർത്തിച്ച കേന്ദ്ര സർക്കാരിനും പണ്ഡിത സംഘം അഭിനന്ദനം അറിയിച്ചു. കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള നടപടികൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണകരമാണെന്നും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദമാകുമെന്നും അവർ പറഞ്ഞു.മറ്റ് രാജ്യങ്ങളുമായി ഭാരതത്തിന്റെ ബന്ധം മെച്ചപ്പെടുത്തിയതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച പണ്ഡിത സംഘം സ്വച്ഛഭാരത് പദ്ധതിയെയും പ്രശംസിച്ചു.
തീവ്രവാദത്തെ പ്രതിരോധിക്കുന്നതിൽ യുവസമൂഹത്തിന്റെ പങ്ക് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം ഭീകരതയെ പ്രതിരോധിക്കാൻ തക്ക ശക്തിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ഈ പാരമ്പര്യത്തെ യഥാവിധി പരിപോഷിപ്പിക്കാൻ നാമെല്ലാം ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനും സാങ്കേതിക നൈപുണ്യത്തിനുമുള്ള പ്രാധാന്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
ആൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് ഇമാംസ് ഓഫ് മോസ്ക്സ് മേധാവി ഇമാം ഉമർ അഹമ്മദ് ഇല്യാസി , അലിഗർ മുസ്ളിം സർവകലാശാല വൈസ് ചാൻസലർ സമീറുദ്ദീൻ ഷാ , ജാമിയ മിലിയ ഇസ്ളാമിയ വൈസ് ചാൻസലർ തലാത് അഹമ്മദ് , ഉറുദു മാദ്ധ്യമ പ്രവർത്തകൻ ഷാഹിദ് സിദ്ദിഖി , സുപ്രീം കോടതി മുൻ ജഡ്ജി എം വൈ ഇഖ്ബാൽ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത് .
കേന്ദ്രമന്ത്രിമാരായ മുക്തർ അബ്ബാസ് നഖ്വിയും എം ജെ അക്ബറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.