ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്ടറായി ഡൽഹി പൊലീസ് മേധവിയായി സേവനമനുഷ്ഠിച്ചു വരുന്ന അലോക് കുമാർ വർമ്മ ചുമതലയേൽക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മൂന്നംഗ സമിതിയാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.
ഇടക്കാല ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന രാകേഷ് അസ്താനയിൽ നിന്നും വർമ്മ ചുമതലയേറ്റുവാങ്ങും. മുൻ ഡയറക്ടർ അനിൽ സിൻഹ വിരമിച്ച ഒഴിവിലാണ് ഇടക്കാല ഡയറക്ടറായി ഡിസംബർ രണ്ടു മുതൽ രാകേഷ് അസ്താന പ്രവർത്തിച്ചു പോന്നത്. രണ്ടു വർഷമായിരിക്കും പുതിയ സി.ബി.ഐ ഡയറക്ടറുടെ കാലാവധി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹർ, കോൺഗ്രസ് ലോക്സഭാനേതാവ് മല്ലികാർജ്ജുൻ ഖാർഗേ എന്നിവരടങ്ങുന്ന സമിതിയാണ് വർമ്മയെ തിരഞ്ഞെടുത്തത്.
1979 ബാച്ചിലെ അരുണാചൽ പ്രദേശ്-ഗോവ-മിസോറാം ആൻഡ് യൂണിയൻ ടെറിട്ടറി കേഡർ ഐ.പി.എസ് ഓഫീസറാണ് വർമ്മ. ഡൽഹി പൊലീസിലെ നിർണ്ണായകമായ പദവികൾ അലങ്കരിച്ചിട്ടുണ്ട്. സൗത്ത് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ, ന്യൂഡൽഹി റേഞ്ച് ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ്, ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ്, വിജിലൻസ് സ്പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഐ.ജി ആയും, പുതുച്ചേരി ഡി.ജി.പി ആയും വർമ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്.