ന്യൂഡൽഹി: തീവ്രവാദികൾ നുഴഞ്ഞു കയറ്റത്തിനുപയോഗിക്കുന്ന തുരങ്കങ്ങളും, കുഴിബോംബുകളും കണ്ടെത്തുന്നതിനായി പുതിയ സാങ്കേതികവിദ്യയുമായി ഭാരതം. ഇന്ത്യ-പാകിസ്ഥാൻ അതിർത്തികളിലും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും ഏറെ പ്രയോജനം ചെയ്യുന്ന സാങ്കേതികവിദ്യ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ എന്ന പേരിൽ വികസിപ്പിച്ചെടുത്തത് രാജ്യത്തെ ഐ.ഐ.ടികളും ആഭ്യന്തരസുരക്ഷയ്ക്കായുളള സാങ്കേതികവിഭാഗമായ എൻ.സി.ഇ.ടി.ഐ.ഇയും ചേർന്നാണ്.
തീവ്രവാദികൾ അതിർത്തിക്കപ്പുറത്തു നിന്നും തുരങ്കങ്ങൾ നിർമ്മിച്ച് നുഴഞ്ഞുകയറ്റം നടത്താൻ ശ്രമിച്ചിട്ടുളളത് പലതവണ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആക്രമണം കൂടാതെ മയക്കുമരുന്നു കടത്തൽ, മറ്റു കളളക്കടത്തുകൾ എന്നിവയ്ക്കായും ഇവർ ഇത്തരം തുരങ്കങ്ങൾ ഉപയോഗപ്പെടുത്തുന്നതായാണ് നിഗമനം. പഠാൻ കോട്ട് സൈനിക താവള ആക്രമണത്തിനു ശേഷവും അതിർത്തി കടന്ന് 340 മീറ്ററോളം ഉള്ളിലായി വലിയ തുരങ്കങ്ങൾ കണ്ടെത്തിയിരുന്നു. 2001നും 2016നും മദ്ധ്യേ അതിർത്തിയിൽ മാത്രം ഏകദേശം എട്ടോളം തുരങ്കങ്ങളാണ് സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
മാവോയിസ്റ്റ്, നക്സലൈറ്റുകൾ എന്നീ നിരോധിത സംഘടനകൾ സുരക്ഷാസൈനികർക്കെതിരേ സ്ഥിരമായി ഉപയോഗിച്ചു വരുന്ന കുഴിബോംബുകളും ഈ റഡാറുകൾ ഉപയോഗിച്ചു കണ്ടെത്താൻ കഴിയും. മൈനുകൾ പൊട്ടിത്തെറിച്ച് സുരക്ഷാസൈനികരും സാധാരണക്കാരുമടക്കം നിരവധി പേരുടെ ജീവനുകളാണ് നഷ്ടമായിട്ടുളളത്. പുതിയ സാങ്കേതികവിദ്യയുടെ വ്യാപനം ഇത്തരം ആക്രമണങ്ങളേയും ചെറുക്കാൻ സാധിക്കുമെന്നു കരുതപ്പെടുന്നു.
പുതിയ റഡാർ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. വിവിധ ഭൂപ്രദേശങ്ങളിൽ റഡാറിന്റെ പ്രവർത്തനമെങ്ങനെയന്ന് നിരീക്ഷിച്ചു വരികയാണ്. പൂർണ്ണതോതിൽ റഡാർ പ്രവർത്തിപ്പിക്കാനായാൽ സൈന്യത്തിനിത് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.