കോഴിക്കോട്: രണ്ടാം മാറാട് കലാപത്തിൽ ലീഗ് നേതാക്കളെ പ്രതി ചേർത്ത് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ലീഗ് നേതാക്കളായ എം.സി.മായിൻ ഹാജി, പി.പി.മൊയ്തീൻ കോയ എന്നിവരെക്കൂടാതെ നാലു മഹല്ല് കമ്മറ്റി അംഗങ്ങളെയും പേരു വ്യക്തമാക്കിയിട്ടില്ലാത്ത ഏതാനും ഇടതുപക്ഷനേതാക്കളേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഇവരെക്കൂടാതെ തീവ്രവാദസംഘടനയിൽ അംഗങ്ങളായ ചിലരുടെ പേരുകളും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. നേരത്തേ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്ന എഫ്.ഐ.ആർ സി.ബി.ഐ വീണ്ടും രജിസ്റ്റർ ചെയ്യുകയായിരുന്നു. എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ, ദേശസുരക്ഷയെ ദോഷകരമായി ബാധിക്കുന്ന ഗൂഢാലോചന മാറാടു കലാപത്തിനു പിന്നിൽ നടന്നിട്ടുണ്ടെന്ന റിപ്പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
കലാപത്തിനു പിന്നിൽ നടന്ന ഗൂഢാലോചന സംബന്ധിച്ച കേസാണ് സി.ബി.ഐ ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നവംബർ പത്തിനാണ് രണ്ടാം മാറാട് കലാപത്തിന്റെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സി.ബി.ഐയെ ചുമതലപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ റിപ്പോർട്ടനുസരിച്ച് രണ്ടാം മാറാട് കലാപത്തിൽ തീവ്രവാദബന്ധം സൂചിപ്പിക്കപ്പെട്ടിരുന്നു. ഇത് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു കാട്ടി പൊതുപ്രവർത്തകനായ കൊളക്കാടൻ മൂസാഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
2003 മേയ് രണ്ടിനാണ് ഒൻപതു പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊല മാറാട് കടപ്പുറത്ത് നടന്നത്.