ന്യൂഡൽഹി: ഉറി, ഹന്ദ്വാര സൈനിക ക്യാമ്പുകളിലുണ്ടായ തീവ്രവാദ ആക്രമണങ്ങൾക്കു പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വായ്ബ എന്ന ഭീകരസംഘടനയാണെന്ന് ദേശീയ അന്വേഷണ ഏജൻസി.
ഹന്ദ്വാര സൈനിക ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത നാലു തീവ്രവാദികളിൽ ഒരാൾ രക്ഷപ്പെട്ടിരുന്നതായും ഒരു മുതിർന്ന ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹന്ദ്വാരയിലെ മുപ്പതാം രാഷ്ട്രീയ റൈഫിൾസ് ക്യാമ്പാണ് തീവ്രവാദികൾ കഴിഞ്ഞ വർഷം ഒക്ടോബറിൽ ആക്രമിച്ചത്. സൈനികരുടെ പ്രത്യാക്രമണത്തിൽ ഇവരിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം മറ്റൊരാൾ രക്ഷപ്പെടുകയായിരുന്നു. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം തുടർന്നു വരുന്നതായും അദ്ദേഹം പറഞ്ഞു.
ഉറിയിൽ ആക്രമണം നടത്തിയ തീവ്രവാദികളുടെ പക്കൽ വൻ തോതിൽ ആയുധങ്ങളുണ്ടായിരുന്നതായും ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സെപ്റ്റംബറിലാണ് 18 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം തീവ്രവാദികൾ അഴിച്ചു വിട്ടത്.
രണ്ട് ആക്രമണങ്ങളിലും പാക് തീവ്രവാദ സംഘടനയായ ലഷ്കർ ഇ ത്വായ്ബയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിക്കു ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ആക്രമണം നടത്തിയത് പാകിസ്ഥാൻ തന്നെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയ്ഷ് എ മുഹമ്മദ് എന്ന തീവ്രവാദി സംഘടനയാണെന്ന നിഗമനത്തിലായിരുന്നു സൈന്യം.
ഈ രണ്ട് ആക്രമണങ്ങളും സംബന്ധിച്ച് കേസുകൾ അന്വേഷിക്കുന്നത് ദേശീയ അന്വേഷണ ഏജൻസിയാണ്. ഉറിയിൽ തീവ്രവാദികൾ കടന്നു വന്നിരിക്കാൻ സാദ്ധ്യതയുളള വഴി സംബന്ധിച്ചും എൻ.ഐ.എ പരിശോധന നടത്തുന്നുണ്ട്.
ഹന്ദ്വാരയിൽ ആക്രമണം നടന്ന സ്ഥലത്തുനിന്നും സാംസംഗ്, ഹുവാവേ കമ്പനികളുടെ മൊബൈൽ ഫോണുകളും എൻ.ഐ.എ കണ്ടെടുത്തിട്ടുണ്ട്. ഈ ഫോണുകൾ അധുനിക സാങ്കേതികവിദ്യയുപയോഗിച്ച് സിം കാർഡുകൾ ഇല്ലാതെ പ്രവർത്തിക്കുന്നവയാണെന്നും ഉദ്യോഗസ്ഥൻ വിശദമാക്കി.
ഈ ഫോണുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും, ഇത് ആർക്ക് അയച്ചു എന്ന വിവരം സംബന്ധിച്ചും എൻ,.ഐ.എ അതതു കമ്പനികൾക്ക് കത്തെഴുതിയിരുന്നു. ഈ ഫോണുകൾ പാകിസ്ഥാനിലേക്കാണ് അയച്ചതെന്ന് കമ്പനികൾ അന്വേഷണ ഏജൻസിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം വിഷയത്തിൽ പാകിസ്ഥാന്റെ പ്രതികരണമറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവ കൂടാതെ മറ്റു ചില രേഖകളും ആക്രമണത്തിൽ ലഷ്കറിന്റെ പങ്കു വ്യക്തമാക്കുന്നതു സംബന്ധിച്ച് എൻ.ഐ.എയുടെ കൈവശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹന്ദ്വാര ആക്രമണം നടന്ന സ്ഥലത്തു നിന്നും ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) സെറ്റുകൾ, വയർലെസ് സെറ്റുകൾ എന്നിവയും കണ്ടെടുത്തിരുന്നു. ഇവകളുടെ വിവരങ്ങൾ സംബന്ധിച്ച് മൗറീഷ്യസ്, ജപ്പാൻ എന്നിവിടങ്ങളിലെ കമ്പനികളിൽ നിന്നുളള പ്രതികരണം ലഭ്യമാകേണ്ടതുണ്ട്. തീവ്രവാദികളുടെ കൈയ്യിൽ നിന്നും ലഭിച്ച ഡയറി ഉൾപ്പെടെയുളള മറ്റു രേഖകളും എൻ.ഐ.എ പരിശോധിച്ചു വരികയാണ്.