ന്യൂഡൽഹി: ഭാരതവും സിങ്കപ്പൂരും തമ്മിൽ സംയുക്തനാവികാഭ്യാസത്തിനായി നിലവിലുണ്ടായിരുന്ന കരാർ നവീകരിച്ചു. ഇതു പ്രകാരം ഭാരതത്തിന്റെയും സിങ്കപ്പൂരിന്റെയും വ്യോമസേനകൾക്ക് സ്ഥിരമായി സംയുക്ത വ്യോമപരിശീലനം നടത്തുന്നതിനുളള സാഹചര്യമൊരുങ്ങും.
റിപ്പബ്ലിക്ക് ഓഫ് സിങ്കപ്പൂർ എയർഫോഴ്സ് (ആർ.എസ്.എ.എഫ്) ഇന്ത്യൻ എയർ ഫോഴ്സ് (ഐ.എ.എഫ്) എന്നിവർ ചേർന്ന് 2007ലാണ് ആദ്യമായി സംയുക്ത പരിശീലനത്തിനുളള കരാറുണ്ടാക്കുന്നത്. അതിനു ശേഷം 2012ലാണ് ഈ കരാർ അവസാനമായി പുതുക്കുന്നത്.
സിങ്കപ്പൂർ പെർമനന്റ് സെക്രട്ടറി ഓഫ് ഡിഫൻസ് ചാൻ യെംഗ് കിറ്റ്, ഭാരതത്തിന്റെ പ്രതിരോധ സെക്രട്ടറി ജി. മോഹൻ കുമാർ എന്നിവർ ചേർന്നാണ് പുതിയ കരാർ ഒപ്പിട്ടത്.ഇന്ത്യൻ ഹൈക്കമ്മീഷണർ ജാവേദ് അഷറഫ്, സിങ്കപ്പൂർ പ്രതിരോധമന്ത്രി എന്നിവർ സന്നിഹിതരായിരുന്നു.
ഉന്നതതലസന്ദർശനങ്ങൾ, പ്രതിരോധ സാങ്കേതികവിദ്യാകൈമാറ്റം, സംയുക്തപരിശീലനപദ്ധതികൾ എന്നിവയാണ് കരാറിലെ പ്രസക്തഭാഗങ്ങൾ.