ഭീകരവാദികളുടെ അതിക്രമം സഹിക്കാനാകാതെ കശ്മീർ താഴ്‍വരയിൽ നിന്ന് പ്രാണരക്ഷാർത്ഥം പണ്ഡിറ്റുകൾ പലായനം ചെയ്‍തിട്ട് ഇന്നേക്ക് 27 വർഷം. പിറന്ന നാട്ടിൽ അഭയാർത്ഥി പരിവേഷത്തോടെ ജീവിതം തളളിനീക്കുന്ന ഇവരുടെ നരകയാതനകൾ വിവരണാതീതമാണ്. പണ്ഡിറ്റുകൾ ആയുധമെടുക്കാത്തത് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന് നടൻ അനുപം ഖേർ പറഞ്ഞു.
പിറന്ന നാട്ടിൽ അഭയാർത്ഥികളായി ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനസമൂഹം. രണ്ടര പതിറ്റാണ്ടിലേറെയായി നരകയാതനയും വേദനയും അമർഷവും ഉളളിലൊതുക്കി കഴിയുന്നവർ. വോട്ട് ബാങ്ക് രാഷ്‌ട്രീയം ഇരകളാക്കിയ സമൂഹത്തിന്‍റെ വേദന പൊതു സമൂഹവും മാദ്ധ്യമങ്ങളും തമസ്കരിച്ചു. യാതനകൾ മറന്ന് ഇന്നും ജീവിതം തുടരുന്ന പണ്ഡിറ്റുകൾ ഓർമ്മപ്പെടുത്തുന്നത് സഹനശേഷിയുടെ സംസ്കാരം കൂടിയാണ്. ഒരു പണ്ഡിറ്റും 1990ലെ സംഭവങ്ങൾ മറക്കില്ല. എന്നാൽ ആയുധങ്ങൾ എടുക്കാത്തത് സമാധാനം കാംക്ഷിക്കുന്നതിനാലും രാജ്യത്തിന്‍റെ മഹത്വത്തിൽ വിശ്വസിക്കുന്നതിനാലാണെന്നും അവരിലൊരാൾ കൂടിയായ അനുപം ഖേർ പ്രതികരിച്ചു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ പാകിസ്ഥാൻ ആരംഭിച്ച നിഴൽയുദ്ധവും അതിർത്തി കടന്നുളള ഭീകരവാദവും വംശഹത്യയ്‌ക്ക് കൂടിയാണ് താഴ്‍വരയിൽ അരങ്ങൊരുങ്ങിക്കിയത്. 1990 ജനുവരിയിൽ മുസ്ലീം ഭീകരവാദികളുടെ അതിക്രമത്തിൽ മൂവായിരത്തിലധികം പണ്ഡിറ്റുകൾക്ക് ജീവൻ നഷ്ടമായി. മൂന്ന് ലക്ഷത്തിലധികം പേരാണ് അഭയാർത്ഥികളായത്. ഡൽഹിയിലടക്കം വിവിധയിടങ്ങളിലേക്ക് കുടിയേറിയ പണ്ഡിറ്റുകളെ മാറിമാറി വന്ന സർക്കാരുകൾ അവഗണിക്കുകയായിരുന്നു.
അതേസമയം നരേന്ദ്രമോദി സർക്കാർ ആവിഷ്കരിച്ച പുനരധിവാസ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇന്ന് ഈ സമൂഹം.