തലശ്ശേരി : കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ തന്നെ സന്തോഷ് കുമാറിനെ സിപിഎം നോട്ടമിട്ടിരുന്നു . ധർമ്മടം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലായിരുന്നു സന്തോഷ് മത്സരിച്ചത് . ഇതാണ് സന്തോഷിനെ ഇല്ലാതാക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
ബൂത്തിലിരിക്കാൻ പോലും എതിർപാർട്ടിക്കാരെ അനുവദിക്കാത്ത സിപിഎം ശക്തി കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ആക്രമിക്കലും അപൂർവ്വമല്ല. മൊകേരി പഞ്ചായത്തിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച ജഗദീപന് കിട്ടിയത് 83 വെട്ടുകളാണ് . ആശുപത്രിക്കിടക്കയിൽ കിടന്നു കൊണ്ടാണ് ജഗദീപൻ പിന്നീട് നോമിനേഷൻ പോലും കൊടുത്തത് .
സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയുടെ നിലപാടും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. എസ് എഫ് ഐക്ക് ശക്തിയുള്ള കോളേജുകളിൽ മറ്റ് സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ല . സ്വാശ്രയ കോളേജ് മുതലാളികളുടെ ഇടിമുറികളേക്കാൾ എസ് എഫ് ഐയുടെ ഇടിമുറികളാണ് കോളേജുകളിൽ കൂടുതൽ .
എസ് എഫ് ഐ യുടെ അപ്രമാദിത്വത്തിൽ കൂട്ടുകക്ഷിയായ എ ഐ എസ് എഫിനു പോലും രക്ഷയില്ല . തിരുവനന്തപുരം ലോ കോളേജിൽ എ ഐ എസ് എഫ് ബാനറിൽ മത്സരിച്ച് വിജയിച്ച വിദ്യാർത്ഥിക്ക് നേരേ അന്നുമുതൽ മർദ്ദനപരമ്പരകൾ എസ് എഫ് ഐ അഴിച്ചു വിട്ടിരുന്നു . ഈയിടയ്ക്ക് ലോ കോളേജിൽ നോമിനേഷൻ കൊടുക്കാനെത്തിയ മറ്റ് സംഘടനയിൽ പെട്ട വിദ്യാർത്ഥികളെ കോളേജിൽ പൂട്ടിയിടുക വരെ ചെയ്തു.
മഹാത്മാഗാന്ധി സർവകലാശാലയിലെ എം ഫിൽ വിദ്യാർത്ഥിയായ വിവേക് കുമാറിനെ ആക്രമിച്ചതിന്റെ കാരണവും മറ്റൊന്നല്ല . ദളിത് സംഘടനയുമായി ബന്ധപ്പെട്ടതിനാണ് വിവേക് കുമാറിനെ ഹോസ്റ്റൽ മുറിയിലിട്ട് എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത് . മർദ്ദനത്തിന് ശേഷം വിവേക് കുമാറിനെ കഞ്ചാവ് കച്ചവടക്കാരനെന്ന് വിളിച്ച് അവഹേളിക്കുകയും ചെയ്തു.
മറ്റ് സംഘടനകൾക്ക് ജനാധിപത്യപരമായ അവകാശം നിഷേധിച്ച് ഭരണത്തിന്റെ പിന്തുണയോടെ അക്രമം അഴിച്ചു വിടുകയാണ് സിപിഎമ്മെന്ന് ഇതരകക്ഷികൾ പരാതി ഉയർത്തുന്നുണ്ട് . സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരാറിലായെന്നും കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്നും ആവശ്യം ഉയരുന്നുണ്ട് .