ചെന്നൈ: ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു. മറീനാബീച്ചിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രി ഒ പനീർശെൽവം ഇന്ന് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ആരംഭിച്ച പ്രതിഷേധം വൻ പ്രക്ഷോഭമായി മാറി. ചെന്നൈ, മധുര, കോയമ്പത്തൂർ, രാമനാഥപുരം, തിരുനെല്‍വേലി, തിരുച്ചിറപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്.
ചെന്നൈ മറീന ബീച്ചിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ജെല്ലിക്കെട്ട് പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഒത്തു കൂടി. ഇവർക്ക് നേരെ പൊലീസ് ലാത്തിവീശി. ജെല്ലിക്കെട്ട് വിഷയത്തിൽ ഉറപ്പ് ലഭിക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
തമിഴകത്തിന്റെ പ്രതിഷേധം ശക്തമായതോടെയാണ് വിഷയത്തിൽ കേന്ദ്രത്തിന്റെ സഹായം തേടാൻ സർക്കാർ തീരുമാനിച്ചത്. നിരോധനം മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാകും പനീർ ശെൽവം ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയായ നടികർ സംഘവും രംഗത്തുണ്ട്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഈ വിഷയത്തിൽ ഇടപെടില്ലെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.