വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് സ്ഥാനം ഒഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ. പ്രതിരോധം, സിവില്‍ ആണവ ഊര്‍ജം, രാജ്യാന്തര സഹകരണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രവർത്തനങ്ങൾക്കാണ് നന്ദി അറിയിച്ചത്. ടെലിഫോണിലൂടെയാണ് ഇരുവരും സംസാരിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം തന്റെ നിലപാടുകൾ കൂടുതൽ വ്യക്തമാക്കിയായിരുന്നു പ്രസിഡന്റെന്ന നിലയിലെ അവസാന വാർത്താസമ്മേളനം ബരാക്ക് ഒബാമ നടത്തിയത്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് ഭീഷണി ഉയരുന്ന ഘട്ടത്തിൽ തന്റെ ശബ്ദം ഉയരുമെന്ന് ഒബാമ പറഞ്ഞു. ടീമിനെ തെരഞ്ഞെടുക്കുമ്പോൾ ഡൊണാൾഡ് ട്രംപ് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഷയങ്ങളിൽ തന്റെ നിലപാടും പ്രസിഡന്റെന്ന നിലയിലെ നേട്ടങ്ങളും അദ്ദേഹം ആവർത്തിച്ചു. മുൻഗാമികളെ പോലെ രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുന്നു, എഴുത്തും വായനയുമായി കഴിയാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാൽ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് നേരെ ഭീഷണി ഉയരുമ്പോൾ തന്റെ ശബ്ദം ഉയരുമെന്ന് ഉറപ്പ് ഒബാമ നൽകി.
മന്ത്രിമാരെ തെരഞ്ഞെടുക്കുമ്പോൾ കരുതൽ വേണമെന്ന് പറഞ്ഞ ഒബാമ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.
വിവിധ രാജ്യങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞെന്ന് പറഞ്ഞ ഒബാമ
അമേരിക്കൻ രഹസ്യ രേഖകൾ വിക്കിലീക്സിന് നൽകിയതിന് തടവിലായ ചെൽസി മാനിങ്ങിന്റെ ശിക്ഷാ കാലാവധി കുറച്ചതിനെ ന്യായീകരിച്ചു.