കൊൽക്കൊത്ത: കൊൽക്കൊത്തയിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങളും, ജീവനക്കാരുമടക്കം 186 യാത്രക്കാരുമായി ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതികത്തകരാറാണ് വിമാനം അടിയന്തരമായി നിലത്തിറക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിൽ നിന്നും ഡിബുഗ്രഹിലേക്കു പോവുകയായിരുന്ന ഇൻഡിഗോ എയർലൈൻസിന്റെ 6ഇ-3645 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. അതേസമയം വിമാനത്തിന്റെ പൈലറ്റ് എമർജൻസി ലാൻഡിംഗിനുളള അനുമതി കൊൽക്കൊത്ത എയർ ട്രാഫിക്ക് കൺട്രോളിൽ നിന്നും തേടിയിരുന്നില്ലെന്നാണ് വിവരം. വിമാനം മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് തിരിച്ചിറക്കിയതെന്നും, കൂടുതൽ അന്വേഷണങ്ങൾക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ വിവരം റിപ്പോർട്ട് ചെയ്തതായും ഇൻഡിഗോ എയർലൈൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.
വിമാനത്തിന്റെ ക്യാപ്റ്റൻ ഇൻ കമാൻഡ് സാങ്കേതികത്തകരാർ കണ്ടെത്തിയതിനേത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ വിമാനം തിരിച്ചിറക്കുകയായിരുന്നെന്നും വിമാന ജീവനക്കാർക്ക് അടിയന്തര സാഹചര്യം സംബന്ധിച്ച് അറിയിപ്പൊന്നും നൽകിയിരുന്നില്ലെന്നും വിവരമുണ്ട്.