വാഷിംഗ്ടൺ: നാൽപ്പത്തിയൊൻപതു പേരുടെ ജീവൻ അപഹരിച്ച ഒർലാന്റോ നിശാ ക്ലബ്ബ് കൂട്ടക്കൊലയിലെ പ്രതി ഒമർ മതീനിന്റെ ഭാര്യ നൂർ സൽമാനും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് പ്രോസിക്യൂട്ടർമാർ. നിശാക്ലബ്ബിൽ ഇയാൾ ആക്രമണം നടത്തുമെന്ന വിവരം ഇയാളുടെ ഭാര്യയ്ക്ക് അറിയുമായിരുന്നെന്നും, അവർ പ്രതിയെ സഹായിച്ചെന്നുമാണ് ഇവർക്കെതിരേയുളള കുറ്റം.
പ്രതി കൂട്ടക്കൊല നടത്താൻ പോവുകയായിരുന്നുവെന്ന് അവർക്കറിയാമായിരുന്നെന്ന് യു.എസ് അറ്റോർണി റോഗർ ഹാൻഡ്ബെർഗ് ഓക്ലാൻഡിലെ ഫെഡറൽ കോടതിയെ അറിയിച്ചു. നൂർ സൽമാനെ സാൻഫ്രാൻസിസ്കോയിലുളള അവരുടെ മാതാപിതാക്കളുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക, സഹായിക്കുക എന്നീ കുറ്റങ്ങളാണ് നൂർ സൽമാനെതിരേ ചുമത്തിയിട്ടുളളത്. ഇസ്ലാമിക് സ്റ്റേറ്റിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഒമർ യു.എസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ കൂട്ടക്കൊലയ്ക്ക് മുതിർന്നത്.
സൽമാൻ മനഃപൂർവം കേസന്വേഷണത്തിനു തടസ്സം സൃഷ്ടിച്ചതായും, അന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമിച്ചതായും അന്വേഷണോദ്യോഗസ്ഥർ വിശദീകരിച്ചു. കൂട്ടക്കൊലയ്ക്ക് മാസങ്ങൾക്കു മുൻപ് ഒമർ തന്റെ ഇൻഷുറൻസ് രേഖകളോടൊപ്പം ഭാര്യയുടെ പേരു കൂടി ചേർത്തതും, ഒമറിന്റെ ബാങ്ക് അക്കൗണ്ടുകൾ ഭാര്യയ്ക്കു കൂടി കൈകാര്യം ചെയ്യാവുന്ന രീതിയിൽ മാറ്റം വരുത്തിയതും അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് ഈ സമയത്തു തന്നെ ഒമർ, സൽമാന് വിലപിടിപ്പുളള ഒരു ആഭരണം വാങ്ങി നൽകിയതായും അന്വേഷണോദ്യോഗസ്ഥർക്കു വിവരം ലഭിച്ചു.
അതേസമയം ആക്രമണത്തേക്കുറിച്ച് സൽമാന് ഒന്നും അറിയില്ലായിരുന്നു എന്ന നിലപാടാണ് സൽമാനും, വീട്ടുകാരും സ്വീകരിച്ചിരുന്നത്.