ന്യൂഡൽഹി: ഡിസംബർ 16ന് ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് നിർഭയ എന്ന യുവതിയെ ബലാത്സംഗം ചെയ്തു കൊല ചെയ്ത കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ആറു പേരിൽ രണ്ടു പേരെ പ്രത്യേക സെല്ലിലേക്കു മാറ്റി. സഹതടവുകാരന്റെ ഭീഷണിയേത്തുടർന്നാണ് ഇവരെ മറ്റൊരു സെല്ലിലേക്കു മാറ്റിപ്പാർപ്പിച്ചത്. പവൻ കുമാർ ഗുപ്ത, അക്ഷയ് കുമാർ എന്നിവരെയാണ് മാറ്റിപ്പാർപ്പിച്ചത്.
2016 ഡിസംബർ 24ന് ഇവരെ മറ്റൊരു സഹതടവുകാരനോടൊപ്പം ഒരു പൊതു സെല്ലിലേക്ക് മാറ്റിയിരുന്നു. ഇവരോടൊപ്പം പാർപ്പിച്ചിരുന്ന തടവുകാരൻ ഇവർ രണ്ടു പേരെയും ശാരീരികമായും, മാനസികമായും പീഡിപ്പിക്കുന്നുവെന്നു കാട്ടി ഇരുവരും നൽകിയ അപേക്ഷയുടെ പശ്ചാത്തലത്തിലാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്.
ജനുവരി പതിനൊന്നിന് ഇവരെ മറ്റൊരു സെല്ലിലേക്കു മാറ്റിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സഞ്ജയ് ഗുപ്ത സ്പെഷ്യൽ ജഡ്ജ് സഞ്ജീവ് അഗർവാളിനു റിപ്പോർട്ട് നൽകി. നിർഭയ കേസിൽ പ്രതിയായിരുന്ന രാം സിംഗിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഇവരെ നേരത്തെ സി.സി.ടി.വി കാമറ സൗകര്യമുളള സെല്ലിലേക്കു മാറ്റിയിരുന്നത്.